പഥേര്‍ പാഞ്ചാലി(നോവല്‍)

ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ

ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായുടെ പ്രഥമ നോവലാണ് ‘പഥേര്‍ പാഞ്ചാലി’. 1928ല്‍ വിചിത്ര എന്ന ബംഗാളി മാസികയില്‍ തുടര്‍ക്കഥയായും പിന്നീട് 1929ല്‍ പുസ്തകരൂപത്തിലും പ്രസിദ്ധീകരിക്കപ്പെട്ടു. ബംഗാളില്‍ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തും ഒരു പോലെ ശ്രദ്ധയാകര്‍ഷിച്ചു. ജീവിതയാത്രയില്‍ നിശ്ചിന്തപൂര്‍ ഗ്രാമത്തിലെ ബ്രാഹ്മണപണ്ഡിതനായ ഹരിഹരറായുടെ കുടുംബത്തിനു നടന്നു പോകേണ്ടി വന്ന വഴികളുടെ കഥ ഒട്ടും
അതിശയോക്തി ഇല്ലാതെ തന്മയത്വത്തോടെ വരച്ചു കാട്ടുന്നു. ഹരിഹറിന്റേയും പത്‌നി സര്‍വജയയുടേയും പുത്രന്‍ അപു ആണ് നോവലിലെ കേന്ദ്രകഥാപാത്രം. നോവലിന്റെ രണ്ടാം ഭാഗം അപരാജിതോ 1932ല്‍ പുറത്തിറങ്ങി. പഥേര്‍ പാഞ്ചാലി എന്നതിനര്‍ത്ഥം പാതയുടെ പാട്ട് എന്നാണ്. പാഞ്ചാലി ഒരു പഴയ കാവ്യരചനാശൈലിയാണ്. ഒരു പ്രത്യേക
ഈണത്തില്‍ പാടുന്ന ഈ ശൈലി ഏതാണ്ട് മലയാളത്തില്‍ പണ്ടു പ്രചാരത്തിലിരുന്ന കഥപ്പാട്ട് പോലെയാണ്. മുപ്പത്തിയഞ്ച് അധ്യായങ്ങളുളള നോവല്‍ മൂന്നു പര്‍വ്വങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ പര്‍വ്വവും ഓരോ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ബല്ലാല്‍ ബാലായി,  ആം ആടീര്‍ ഭേംപു,അക്രൂര സംബാദ് എന്നിവയാണ് പര്‍വങ്ങള്‍. പന്ത്രണ്ടാം ശതകത്തില്‍ ബംഗാള്‍ ഭരിച്ചിരുന്ന ബല്ലാളസെന്‍ എന്ന രാജാവ് തുടങ്ങി വച്ച വിന, പത്തൊമ്പതാം ശതകത്തിന്റ അന്ത്യദശയിലും അനുഭവിക്കേണ്ടി വന്നവളാണ് ഇന്ദിരാ കാര്‍ന്നോത്തി. കൂലീന്‍ പ്രഥ എന്ന ഈ സമ്പ്രദായപ്രകാരം, വംശവൃദ്ധിക്കായി കുലീന ബ്രാഹ്മണര്‍ക്ക് ബഹുഭാര്യാത്വം അനുവദനീയമായി. പക്ഷെ ഈ ആചാരത്തിന്റെ പേരില്‍ ഒരു ബ്രാഹ്മണന് പലപ്പോഴും പത്തിലധികം ഭാര്യമാരുണ്ടായിരുന്നു. ഈ നിലയ്ക്ക് വിവാഹശേഷവും പെണ്‍കുട്ടികള്‍ക്ക് പിതൃഗൃഹത്തില്‍ തന്നെ ഇത്തിള്‍ക്കണ്ണികളായി താമസിക്കേണ്ടിവന്നു.