മന്ത്രീന്ദ്രൻ പാലിയത്തച്ചനുമവനിപനും
ഗൂഢമായ്‌‌പേണ്ടകാര്യം
മന്ത്രിച്ചേതാണ്ടുറച്ചീമറുതല കരുതി-
ക്കൊണ്ടു നിൽക്കാത്ത ലാക്കിൽ
സന്ധിച്ചീടുന്ന സൈന്യക്കടലൊടുമൊരുമി-
ച്ചൂക്കുകൈക്കൊണ്ടൊരുന്നാ-
ളന്തിക്കാക്കോടിലിംഗക്ഷിതിയുടെയരികിൽ
കൂടിപോൽ കോട്ടമുക്കിൽ.        11

ചിത്താന്തം കത്തിയോടിച്ചിലയരയരണ-
ഞ്ഞുൾഭ്രമം നൾകുമാറീ-
വൃത്താന്തം കണ്ടുകേൾപ്പിച്ചതിലധികമുഴു-
ന്നമ്പിനാൻ തമ്പുരാനും;

 

ശുദ്ധാന്തസ്സാരരായിട്ടുടനുടനണയും
നാട്ടുകാരോടു കൂടി-
ബ്ബദ്ധാന്തർഭക്തിഭാരം ഭഗവതി നടയിൽ
കൂടി മുട്ടിച്ചു കൂട്ടം        12

ആ രാവങ്ങിനെ നിദ്രയാരുമറിയാ-
തേതന്നെ തീരുമ്പൊഴ-
യ്ക്കാരാവങ്ങൾ മുഴക്കിവന്നു കയറീ
ശത്രുക്കൾ തെക്കേപ്പുറം;
ആരാഞ്ഞാത്മസുതാദി ജീവകഥയും
കാണാഞ്ഞു നെഞ്ഞത്തടി-
ച്ചാരാൽ വീടുകൾതോറുമുണ്ടു മുറയി-
ട്ടീടുന്നു മുത്തശ്ശിമാർ.        13

അക്കാര്യം മുഴുവൻ ധരിച്ച ധരണീ
പാലൻ കുളിച്ചമ്പലം
പുക്കാക്കാളിയെഴും നടയ്ക്കൽ വടിപോ-
ലന്നാശു വീണാനുടൻ
ഉൾക്കാളും ഭയമല്ല ഭക്തി ശിവയിൽ –
ശത്രുക്കളിൽ ക്രോധമ-
ദുഖാക്രാന്ത ജനങ്ങളിൽ കൃപയുമായ്
പ്രാർത്ഥിച്ചുപോലിത്തരം.        14

‘പെരുമ്പടപ്പിൽ ക്ഷിതിപാലരത്നം
പെരുമ്പടക്കോപ്പിഹ കൂട്ടിവന്നു;
ഒരുമ്പെടേണം പട നീ തടുപ്പാൻ
കുരുമ്പയമ്മേ ! മമ തമ്പുരാട്ടി !’        15

എന്നർത്ഥിച്ചപ്പടിഞ്ഞാറുടയ നടയിലായ്
മന്നവൻ വീണനേരം
തന്നത്താനാ വടക്കേക്കതകു നടയിൽ നി-
ന്നിട്ടു പൊട്ടിത്തുറന്നു;

 

എന്നല്ലത്യൂക്കരായിച്ചിലരുടനെയക-
ത്തിന്നിറങ്ങിത്തുടങ്ങീ-
യെന്നെല്ലാം തോന്നിയൊന്നേറ്റളവു നടയട-
യ്ക്കുന്നതും കണ്ടു ഭൂപൻ.        16

അന്നാൾമുതൽക്കാനൃപവംശജന്മാർ
ചെന്നാപ്രദേശത്തു നമിച്ചിടുമ്പോൾ
ഒന്നാക്കവാടം വെളിയിൽ തുറക്കു-
മെന്നാണു കേളിപ്പൊഴുമുള്ള ചട്ടം.        17

പെട്ടെന്നേറ്റു നരാധിനാഥനധികം
ധൈര്യത്തൊടും പോന്നുടൻ
കെട്ടിക്കാത്തു നടയ്ക്കൽ വാഴുമൊരു തൻ –
നാട്ടാരൊടെല്ലാരൊടും
‘ധൃഷ്ടത്വത്തൊടു നിങ്ങളൊക്കെ വരുവിൻ;
പോരിൽ ജയം കിട്ടിടും
തിട്ടം തന്നെ’ യിതെന്നുരച്ചസിയുമായ്
മുമ്പിട്ടിറങ്ങീടിനാൻ.        18

പിന്നത്തെക്കഥ പീവരസ്തനിമണേ!
ചൊല്ലേണ്ടതുണ്ടോ? രണ-
ത്തിന്നെത്തിക്കയറുമ്പൊഴുള്ളിൽ വെളിവു-
ണ്ടാമോ ഭടന്മാർക്കെടോ?
തന്നെത്താനസി കുന്തമെന്നിവകളാൽ –
ശത്രുക്കളെക്കൊന്നുകൊ-
ന്നന്നെത്തെപ്പകലന്തകന്നൊരു വിരു
ന്നൂണിന്നൊരുക്കീടിനാർ.        19

തെക്കേബ്‌‌ഭാഗത്തുകാരെ ത്തെളുതെളെ വിലസും
വാളു വീശിക്കിടയ്ക്കും
തക്കത്തിൽക്കൊച്ചിയൂഴീപതിയുശിരൊടടു-
ക്കുന്നു മുമ്പിട്ടുതന്നെ;

 

മുഷ്കന്മാരായ് രണത്തിൽ പടുതയൊടു കിളി-
ക്കോട്ടുവീട്ടിൽ പണിക്ക-
ച്ചെക്കന്മാരുണ്ടു നാലാളുകൾ നൃപനവിടെ-
ദ്ദേഹരക്ഷയ്ക്കു കൂടെ.        20