അവളെയൊരു ദിനത്തിൽ കണ്ടു കാമംകടന്നി-
ട്ടവനിസുരനൊരുത്തൻ ചെന്നു സംബന്ധമായി;
അവനെയുമവരിഷ്‌‌ടംപോലെ പൂജിച്ചുപോന്നാ;-
രവളുമവനുമായിക്കൂടിയാടിസ്സുഖിച്ചു.        51

പെണ്ണുങ്ങൾക്കു വിരിഞ്ചകൽപ്പിതമടു-
ത്താണുങ്ങൾ കൂത്താടിയാൽ
കണ്ണും പുഞ്ചിരിയും മുഖസ്തുതിയുമാ-
ണല്ലോ മയക്കീടുവാൻ ;

 

പൊണ്ണബ്രാഹ്മണരിൽ പ്രധാനി പരമീ-
നമ്പൂരിയെപ്പിന്നെയ-
വ്വണ്ണം നമ്മുടെ പെൺകിടാവിഹ മയ-
ക്കിപ്പോന്നതെന്തത്ഭുതം  ?        52

സ്വാതന്ത്ര്യം നൽകിയെന്നാലബലകളധികം
ധൂർത്തുകാണിക്കുമെന്നായ്
സ്ത്രീതന്ത്രം കണ്ടു പണ്ടുള്ളവർ പറയുവതും
പാർക്കുകിൽ സത്യമെത്രേ;
നീ തെല്ലും നീരസം തേടരുതു സുചരിതേ!
ഹന്ത! നമ്പൂരി കാണാ-
തേതെല്ലാം ലാക്കിലിപ്പെൺകൊടി കുടിലവിട-
ന്മാരൊടും കൂടിയാടീ.        53

ഇതാരാനും ചൊല്ലീട്ടറിവിനിടയായ് –
ത്തീർന്നിടുകില-
ന്നതായാൾ ചോദിക്കും , പ്രിയയൊടവളോ
പുഞ്ചിരിയിടും ;
‘ഇതാ നോക്കൂ! നോം തങ്ങളിലൊരുവിധം
ഹന്ത! കലഹി-
പ്പതാണാദുഷ്ടർക്കാഗ്രഹമതിനിതെ’ –
ന്നും പറയുമേ.        54

‘എന്നോടലട്ടിയവനംഗജസംഗരത്തി-
നെന്നോതി ഞാനിവളോടു നടക്കയില്ല;
അന്നോർത്തുവെച്ച ചതിയാണതിനുണ്ടു സാക്ഷി
യെന്നോപ്പതന്നുടെ പരിഗ്രഹ’മെന്നുമോതും.        55

ഓരോ തർക്കത്തിലോരോവിധമിവ പലതും
സാധുനമ്പൂരിയോടുൾ –
പ്പോരോടോതിപ്പകിട്ടും , ചതുരതയൊടു താൻ
ജാരരൊത്തും രമിക്കും,

 

ആരോമൽത്തയ്യലാളിങ്ങനെ ബഹുസുഖമായ്
വാണിടുന്നോരുകാലം
നേരോടില്ലത്തിലീയന്തണനൊരുകുറി പോയ്
പാത്തുനാൾ പാർത്തുപോലും.        56

അതിനിടയിലൊരിക്കൽ പൂർണ്ണചന്ദ്രാഭ പൂരി-
ച്ചതിവിശദമശേഷം വെള്ളയായുള്ള രാവിൽ
മതിയിൽ മദനമാൽമൂത്തന്തണൻ ഹന്ത! താനേ
മതിമുഖിയുടെ ചാരേ ചേരുവാൻ വെച്ചടിച്ചു.        57

വഴിക്കേറ്റം ദീർഘം പെട്ടുവതറിയാ-
തായവനിട-
യ്ക്കൊഴിക്കാതേ പോന്നിട്ടഥ വഴിവില-
ങ്ങും പുഴയുടെ
ഒഴുക്കിൽ തങ്ങിപ്പോയ് കടവിലുടനെ
വഞ്ചികയറി –
കുഴക്കില്ലാതെത്തീ മറുകരയില-
യ്യാ ബഹുരസം.        58

അടിയിലധികമേൽക്കും ശുദ്ധമേ പഞ്ചസാര –
പ്പൊടിയൊടു കിടയാകും തൂമണൽത്തട്ടിലെത്തി
നെടിയഭുവനപാത്രം പൂർത്തിയായ് വീഴ്ത്തിടും പോൽ
വടിവുടയനിലാവിൻ സ്വാദറിഞ്ഞാൻ ദ്വിജേന്ദ്രൻ        59

ഏവം പതുക്കെ നടന്നു പണിക്കർ വാഴു-
മാ വമ്പെഴുന്ന ഭവനത്തിനകത്തുകേറി;
ദൈവം പറഞ്ഞപടി തന്റെ പരിഗ്രഹം താൻ
മേവും പ്രധാന മണിമച്ചിലണഞ്ഞു വിപ്രൻ.        60