നാട്ടിൽ പ്രാധാന്യമേറും വലിയവർ നിലകൈ-
വിട്ടു ദുഷ്കർമ്മമല്പം
ക്കാട്ടിപ്പോയാൽ പ്പരക്കെജ്ജനമതനുസരി-
ച്ചാനടയ്ക്കും നടക്കും  ;
പാട്ടിൽപാകത്തിൽനിൽക്കും മമ സചിവരിതി-
ന്മട്ടു ദുർന്നീതി കാട്ടി-
ക്കൂട്ടിപ്പോരുമ്പോൾ മിണ്ടാതവനമരുകിലീ
നല്ല രാജ്യം നശിയ്ക്കും.        81

അതിനാലതിയോഗ്യരെന്നു നാട്ടിൽ
ശ്രുതിനേടുന്നിവരെപ്പിടിച്ചിതിങ്കൽ
മതിയായൊരു ശിക്ഷചെയ്തുവിട്ടേ
മതിയാവൂ മമ നീതി നീളെ നില്പാൻ.        82

ശർമ്മം നാട്ടിൽ നടത്തുവാനിതി നിന-
ച്ചാബ്രഹ്മഹത്യാക്കടും –
കർമ്മക്കാരെ വരുത്തി നിർത്തി വിവരം
ചോദിച്ചറിഞ്ഞാ നൃപൻ
ധർമ്മം നോക്കിയതിക്രമത്തിനുടനേ
ശിക്ഷിച്ചു; നീതിക്കെഴും
മർമ്മം കണ്ടവരാമവർക്കുമതഹോ !
സന്തോഷമായ്ത്തീർന്നുതേ.        83

‘ഇതെന്തൊരത്യത്‌‌ഭുത’മെന്നു ചോദി-
പ്പതെന്തെടോ വിസ്മിതസസ്മിതാസ്യേ
അധിസ്വധർമ്മം നരനാഥമൗലി
വിധിച്ചതെന്തോന്നുമുരച്ചിടാം ഞാൻ.        84

‘കാര്യം ഞാനറിയും , നയക്രമമറി-
ഞ്ഞാലും കടുക്രോധമാ-
ന്നാർര്യന്മാരക്കുമകപ്പെടാമപകടം ,
ദൃഷ്ടാന്തമായ് നിങ്ങളും.;
വീര്യം കൂടിയ നിങ്ങളെക്കഠിനമി-
ത്തെറ്റിന്നു ശിക്ഷിക്കുകിൽ

 

കാര്യം ദുഘടമായിതെന്റെ പദവി-
ക്കെന്നും നിനയ്ക്കുന്നു ഞാൻ.        85

എന്നാലും നാട്ടുകാർക്കീനയനവടി മേൽ
നല്ല പാഠം കൊടുപ്പാ-
നെന്നാവാലേ വിശേഷിച്ചൊരുവിധി പറ-
യിക്കുന്നിതാ രാജധർമ്മം;
ഒന്നാണീ നാട്ടകത്തക്രമമുടയ കിളി-
ക്കോട്ടിലിത്താവഴിക്കാർ
നിന്നാൽ നന്നല്ല; മേലാലവരുടെ തലവീ-
ശീടുമീ രാജഖഡ്ഗം .       86

നമുക്കനേകം ഗുണമേകിയോരു
സമർത്ഥരാം നിങ്ങളിലോർമ്മനില്പാൻ
ക്രമത്തിൽ മറ്റേത്തറവാട്ടുകാർക്കു
സമസ്തമാനങ്ങളുമാക്കിടുന്നേൻ.        87

ഇതിവിധിയരുൾചെയ്താ മന്നവൻ നീക്കിയാത്മ-
പ്രതിനിധിനിലവെയ്പിച്ചാക്കിളിക്കോട്ടുകാരെ;
ക്ഷിതിപതിയുടെ ശാസ്യം സാദരം സ്വീകരിച്ച-
രതിമതികൾ കുടുംബത്തോടുമാ നാലുപേരും.        88

കെട്ടും പെട്ടിയുമുള്ള കൈമുതൽകളും
മറ്റും ചുമപ്പിച്ചുകൊ-
ണ്ടൊട്ടും താമസിയാതെ രാജവിധിപോ-
ലത്താവഴിക്കാരുടൻ
നട്ടുച്ചക്കവിടുന്നു പോന്നുടനിള-
ങ്കുന്നപുഴെച്ചെന്നിരു-
ന്നിട്ടും തുഷ്ടിപെടാഞ്ഞണഞ്ഞു വഴിയെ
പോയ് ചേർത്തലപ്പാർത്തലം.        89

ഇത്ഥം നാടുകടത്തിവിട്ടിതു കൊടു-
ങ്ങല്ലൂരിളാനായകൻ
യുദ്ധത്തിൽ ബഹുവീര്യശാലികൾ കിളി-
ക്കോട്ടുള്ള നാലാളെയും  ;

 

ഇത്തത്വം നിജചാരർ ചൊല്ലിയറിവായ് –
ക്കൊച്ചിക്കധീശൻനമു
ക്കിതതർക്കം ഗുണമെന്നുറച്ചവർകളെ.
പ്പാട്ടിൽപ്പെടുത്തീടിനാൻ.        90