(നോവല്‍)
എം. മുകുന്ദന്‍

ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി എം.മുകുന്ദന്‍ എഴുതിയ മലയാള നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. 1974ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. മയ്യഴിയുടെ രാഷ്ട്രീയസാമൂഹ്യചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിക്കുന്ന ഈ കൃതിയില്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരുക വഴിയുള്ള മയ്യഴിയുടെ ‘വിമോചനത്തെ’ പിന്തുണച്ചും ഫ്രഞ്ച് ഭരണത്തിന്റെ തുടര്‍ച്ചക്കനുകൂലമായുമുള്ള നിലപാടുകള്‍ സമാന്തരമായി സ്വീകരിച്ചും കാണാം.
പാമ്പുകടിയേറ്റു മരിച്ച കേളുവച്ചന്റേയും കുറമ്പിയമ്മയുടേയും മകനായിരുന്ന ദാമു റൈട്ടരുടെ മകന്‍ ദാസനാണ് നോവലിലെ മുഖ്യ കഥാപാത്രം. ഫ്രഞ്ച് ചരിത്രത്തിലെ വീരനായിക ഴാന്താര്‍ക്കിന്റേയും, മരണത്തിനും ജനനത്തിനും ഇടയില്‍ ആത്മാക്കളുടെ ഇടത്താവളമായ അറബിക്കടലിലെ വെള്ളിയാംകല്ലിന്റേയും കഥകള്‍ കറമ്പിയമ്മയില്‍ നിന്ന് കേട്ടാണ് അയാള്‍ വളര്‍ന്നത്.

ബുദ്ധിമാനായ ദാസന്‍, മയ്യഴിയിലെ പഠനത്തില്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയും, സര്‍ക്കാര്‍ സഹായത്തോടെയുള്ള പോണ്ടിച്ചേരിയിലെ പഠനത്തില്‍ ബക്കലോറയ പരീക്ഷയും നല്ല നിലയില്‍ പാസായി. തുടര്‍ന്ന്, മയ്യഴിയില്‍ സര്‍ക്കാര്‍ ജോലിയോ, ഫ്രാന്‍സില്‍ സര്‍ക്കാര്‍ ചിലവില്‍ ഉപരിപഠനമോ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായെങ്കിലും കമ്മ്യൂണിസ്റ്റും ദേശീയവാദിയുമായിരുന്ന തന്റെ അദ്ധ്യാപകന്‍ കുഞ്ഞനന്തന്‍ മാസ്റ്ററുടെ സ്വാധീനത്തില്‍ അയാള്‍ തീരുമാനിച്ചത് മയ്യഴിയെ ഫ്രഞ്ച് ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള സമരത്തില്‍ പങ്കെടുക്കാനാണ്.ദാസന്റെ അച്ഛന്‍ ദാമു റൈട്ടറും മുത്തശ്ശി കുറമ്പിയും മറ്റും ഫ്രഞ്ച് അധിനിവേശത്തില്‍ അസാധാരണമായൊന്നും കണ്ടില്ല. വെള്ളക്കാരനായ ലെസ്ലീസായിപ്പും അയാളുടെ ഭാര്യ മിസ്സിയും കുറുമ്പിയമ്മയുടെ സുഹൃത്തുക്കളായിരുന്നു. പുകയിലപ്പൊടി വലിക്കുന്നത് ശീലമാക്കിയിരുന്ന കുറമ്പിയമ്മയുടെ വീട്ടുവാതില്‍ക്കല്‍ കൂടി കുതിരവണ്ടിയില്‍ കടന്നുപോയപ്പോഴൊക്കെ, ലെസ്ലീ സായിപ്പ് വണ്ടി നിര്‍ത്തി കൊറമ്പിയോട് പൊടിവാങ്ങി വലിച്ചു.

ദാസന്‍ പഠിച്ച് ഉദ്യോഗം നേടി ലെസ്ലീ സായിപ്പിനെപ്പോലെ കേമനാകുന്നതോടെ കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ തീരുമെന്ന് കുറമ്പിയമ്മയും ദാമൂ റൈട്ടറും ഭാര്യ കൗസുവമ്മയും സ്വപ്നം കണ്ടു. അതിനു പകരം അയാള്‍ തെരഞ്ഞെടുത്ത വഴി കുടുംബത്തിന് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ വരുത്തിവച്ചു. 1948ലെ മയ്യഴിയുടെ താല്‍ക്കാലിക വിമോചനത്തില്‍ പങ്കെടുത്ത ദാസന്‍ ഫ്രഞ്ച് അധികാരത്തിന്റെ പുന:സ്ഥാപനത്തോടെ ഒളിവില്‍ പോയപ്പോള്‍, റൈട്ടര്‍ക്ക് രണ്ടു വര്‍ഷത്തെ ജയില്‍ വാസം അനുഭവിക്കേണ്ടി വന്നു. അക്കാലത്ത് റൈട്ടര്‍ കുടുംബം കഴിഞ്ഞത് ഫ്രഞ്ചു ഭരണത്തിന്റെ ഗുണ്ടയായിരുന്ന അച്ചുവിന്റെ ഔദാര്യത്തിലായിരുന്നു. ജയില്‍ മുക്തനായ റൈട്ടര്‍, മകള്‍ ഗിരിജയെ വിവാഹം ചെയ്തു കൊടുക്കാനുള്ള അച്ചുവിന്റെ അഭ്യര്‍ത്ഥനയ്ക്കു വഴങ്ങി. സഹോദരിക്ക് ഇഷ്ടമില്ലാത്ത ഈ വിവാഹം തടയാനായി വീടു സന്ദര്‍ശിച്ച ദാസനെ ദാമു റൈട്ടര്‍ ആട്ടിയിറക്കി. പോലീസിന്റെ പിടിയിലായ അയാള്‍ പന്ത്രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.ദാസന്റെ കാമുകി ചന്ദ്രിയെ മറ്റൊരാള്‍ക്കു വിവാഹം ചെയ്തു കൊടുക്കാന്‍ മാതാപിതാക്കളും തീരുമാനിച്ചു. വിവാഹ ദിനത്തില്‍ അപ്രത്യക്ഷയായ ചന്ദ്രിയെ പിന്നെ ആരും കണ്ടിട്ടില്ല. താമസിയാതെ ദാസനും അവളുടെ വഴി പിന്തുടര്‍ന്നു. ദാസനും ചന്ദ്രിയും കടലിനു നടുവില്‍ വെള്ളിയാങ്കല്ലുകല്‍ക്കു മുകളിലെ തുമ്പികളായി മാറുകയാണ്.