പാണ്ഡവപുരത്തെ തെരുവുകളിലൂടെ അനാഥരായ പെണ്‍കുട്ടികളുടെ ജീവിതം തുലയ്ക്കാനായി ജാരന്‍മാര്‍ പുളച്ചുനടന്നു. അവിടെ കുന്നിന്‍മുകളില്‍ കരിങ്കല്‍ ചുമരുകള്‍ക്കുനടുവിലുള്ള ശ്രീകോവിലില്‍ ചുവന്ന ഉടയാടകളണിഞ്ഞ് നെറുകയില്‍ സിന്ദൂരംതൊട്ട് ഭഗവതി ചമ്രംപടിഞ്ഞിരിക്കുന്നു. പാണ്ഡവപുരത്തു വന്നെത്തുന്ന ഓരോ വധുക്കളും ദേവിയോടു പ്രാര്‍ത്ഥിച്ചു: ജാരന്‍മാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കൂ. അവരുടെ മായാവലയത്തില്‍പ്പെടാതെ ഞങ്ങളെ കാത്തു കൊള്ളേണമേ. വിഭ്രാമകമായ അനുഭവങ്ങളിലൂടെ അപരിചിതമായ ഓര്‍മ്മകളിലൂടെ വായനക്കാരെ പിന്തുടരുന്ന നോവല്‍. മനോഹരമായ ഒരു മിത്തിനെ വികസിപ്പിച്ചെടുത്ത് സ്വപ്ന സദൃശമായ ഭംഗി നല്‍കി അവതരിപ്പിക്കുന്ന നോവലാണിത്. 1982 ലെ സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ കൃതിയാണിത്. 1986 ല്‍ ഈ കൃതി ജി.എസ്. പണിക്കര്‍ സിനിമയാക്കിയിട്ടുണ്ട്.