മലയാറ്റൂര്‍ രാമകൃഷ്ണന്‍

മലയാറ്റൂര്‍ രാമകൃഷ്ണന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ നോവലാണ് യക്ഷി. 1967ല്‍ പ്രസിദ്ധീകരിച്ചു. ആ വര്‍ഷം തന്നെ സിനിമയായി. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യന്‍, ശാരദ എന്നിവര്‍ അഭിനയിച്ചു. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ യക്ഷി വിവര്‍ത്തനം ചെയ്തു. 1993ല്‍ ഓഫ് ദ ഷെല്‍ഫ് പരിപാടിയില്‍ ബി.ബി.സി. വേള്‍ഡ് സര്‍വീസില്‍ 12 ഖണ്ഡങ്ങളായി യക്ഷി പ്രക്ഷേപണം ചെയ്തു. 2011ല്‍ പുറത്തിറങ്ങിയ അകം എന്ന മലയാള ചിത്രവും യക്ഷിയെ ആസ്പദമാക്കിയാണ്. നോവലിന് മലയാറ്റൂര്‍ ആദ്യം നിശ്ചയിച്ച ടൈറ്റില്‍ മുഖം എന്നായിരുന്നു. പിന്നീട് കവിയും സുഹൃത്തുമായ വയലാര്‍ രാമവര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് യക്ഷി എന്ന് പേരിട്ടത്.

യക്ഷികളെപ്പറ്റി പഠനം നടത്തുകയാണ് കോളേജു ലക്ചററായ ശ്രീനിവാസന്‍. ലാബിലെ ഒരു പരീക്ഷണത്തിനിടെ അയാള്‍ക്ക് സാരമായി പരിക്കേല്‍ക്കുന്നു. മുഖം കരിഞ്ഞ് വിരൂപനായിത്തീരുന്ന അയാളെ എല്ലാവരും വെറുക്കുന്നു. ഈ ഘട്ടത്തിലാണ് അയാള്‍ രാഗിണിയെ കാണുന്നത്. അതിസുന്ദരിയായ അവള്‍ വളരെ പെട്ടെന്നുതന്നെ ശ്രീനിവാസനുമായി അടുക്കുന്നു. അവളോടടുക്കുന്തോറും അയാളുടെ മനസ്സില്‍ ഒരു സംശയം ഉടലെടുക്കാന്നു ഇവള്‍ മനുഷ്യസ്ത്രീ തന്നെയോ? അതോ തന്റെ പഠനങ്ങള്‍ക്കു പാത്രമായിട്ടുള്ള ഏതെങ്കിലും ഒരു യക്ഷിയോ? വിവാഹത്തിനു ശേഷവും ഈ സംശയം അയാളെ വിട്ടൊഴിയുന്നില്ല. കഥാപാത്രത്തിന്റെ മനസ്സില്‍ തോന്നുന്ന ഈ ‘വെറും’ സംശയങ്ങള്‍ വായനക്കാരനെ സൈക്കഡലിക് വിഭ്രാന്തിയിലേക്കും അനുഭൂതികളിലേക്കും നയിക്കുന്നു. കഥാന്ത്യത്തില്‍ മാത്രമാണ് രാഗിണിയെപ്പറ്റി നോവലിസ്റ്റ് പൂര്‍ണ്ണമായും വ്യക്തമാക്കുന്നത്.