പ്രശസ്ത സഞ്ചാര സാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാരജേതാവുമായ എസ്.കെ പൊറ്റെക്കാട്ടിന്റെ യാത്രാവിവരണമാണ് ബാലിദ്വീപ്. 1953ലാണ് അദ്ദേഹം ബാലിദ്വീപ് സന്ദര്‍ശിച്ചത്. അവിടെ കണ്ട കാഴ്ചകളും, ബാലിദ്വീപിന്റെയും അവിടത്തെ ജനതയെയും പറ്റിയുള്ള രസകരമായ ചരിത്രവും ആചാരങ്ങളും ഇതില്‍ അദ്ദേഹം വിവരിക്കുന്നു. ജാവദ്വീപില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗമാണ് ഗ്രന്ഥകര്‍ത്താവ് ബാലിയില്‍ എത്തിയത്. ബാലിയിലെ ആദ്യത്തെ ദിവസം നിരാശയുണ്ടാക്കുന്നതായിരുന്നു. പഴയ സാംസ്‌കാരിക കേന്ദ്രങ്ങള്‍ കാണാന്‍ എന്നാഗ്രഹിച്ച അദ്ദേഹത്തിന് താംബ എന്നൊരു കൂട്ടുകാരനെ ലഭിക്കുന്നു. മാത്രമല്ല പണ്ഡിറ്റ് നരേന്ദ്രദേവ് ശാസ്ത്രി എന്നൊരു സംസ്‌കൃതപണ്ഡിതന്‍ അദ്ദേഹത്തിന് മറ്റൊരു താമസസ്ഥലം ശരിയാക്കുന്നു. ബാലിയില്‍ പണ്ട് നടന്ന പുപ്പൂത്താന്‍ (മരണം കൈവരിക്കാനുള്ള സമരം) സംഭവത്തെ പറ്റി അദ്ദേഹം വിവരിക്കുന്നു. ബാലി പിടിച്ചടക്കാന്‍ വന്ന ഡച്ചു പടയെ ചെറുക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്വന്തം നാടിനെ രക്ഷിക്കാന്‍ ഒരു നാട്ടുരാജാവ് തന്റെ പ്രജകളേയും കൂട്ടി ഡച്ചുപടയെ ആക്രമിക്കുകയും മരണം കൈവരിക്കുകയും ചെയ്യുന്ന ചരിത്രം. ചെറുപ്പം മുതല്‍ക്കേ തലച്ചുമടെടുത്ത് ശീലിക്കുന്ന ബാലി വനിതകളെയും അദ്ദേഹം പരാമര്‍ശിക്കുന്നു. ബാലിദ്വീപിലെ മതവിശ്വസത്തെ പറ്റിയും അവിടത്തെ ക്ഷേത്രങ്ങളെ പറ്റിയും വിവരിക്കുന്നു. ബാലിയിലെ ജാതിവ്യവസ്തയും ചില സ്ഥലങ്ങളും കേരളത്തെ പോലെയാണ്. ഈ പുസ്തകത്തില്‍ നിന്നും ബാലി ദ്വീപിലെ ജനതയെ പറ്റിയുള്ള ഒരു ചിത്രം ലഭിക്കുന്നു.