മതസൗഹാര്‍ദ്ദം തകര്‍ക്കുകയും വര്‍ഗീയ ചേരിതിരിവിനു വഴിവയ്ക്കുകയും ചെയ്യുമെന്ന കാരണത്താല്‍ കേരളത്തില്‍ നിരോധിക്കുകയും പിന്നീട് നിരോധനം റദ്ദാക്കുകയും ചെയ്ത പുസ്തകമാണ് ചിന്‍വാദ് പാലം. 2010 ജൂലൈ മാസത്തിലാണ് കേരള സര്‍ക്കാര്‍ ഈ പുസ്തകം നിരോധിച്ചത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്വര്‍ഗത്തിലേക്കുള്ള പാലം എന്നാണ് ചിന്‍വാദ് പാലം എന്നതിന്റെ അര്‍ത്ഥം. തിരുവല്ലക്കടുത്ത് ചുങ്കപ്പാറയിലെ പരേതനായ പി.ജെ. സാം കുട്ടി (സാം ജേക്കബ്) ശാമു കോയമ്പത്തൂര്‍ എന്ന തൂലികാനാമത്തില്‍ എഴുതിയ ഈ ഗ്രന്ഥം 2010 മാര്‍ച്ചില്‍ ഗ്രന്ഥകര്‍ത്താവിന്റെ ശവസംസ്‌കാര ചടങ്ങില്‍ വച്ചാണ് പ്രകാശനം ചെയ്തത്. രചയിതാവിന്റെ സഹോദരന്മാരായിരുന്നു ഈ പുസ്തകം പ്രകാശനം നടത്തിയതിനും വിതരണം ചെയ്തതിനും ഇതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായത്. ഈ പുസ്തകത്തിനേര്‍പ്പെടുത്തിയിരുന്ന നിരോധനം 2014 സെപ്റ്റംബറില്‍ കേരള ഹൈക്കോടതി റദ്ദാക്കി.