എം. മുകുന്ദന്റെ പ്രമുഖ നോവലാണ് ദൈവത്തിന്റെ വികൃതികള്‍. ഈ കൃതിക്ക് 1992ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ലെനിന്‍ രാജേന്ദ്രനുമായി ചേര്‍ന്ന് എം. മുകുന്ദന്‍ ഈ കഥയെ ആസ്പദമാക്കി എഴുതിയ തിരക്കഥ ഇതേ പേരില്‍ ചലച്ചിത്രമാക്കി.
  മയ്യഴി എന്ന കേരളഗ്രാമത്തിന്റെ ചാരുത ആവാഹിക്കുന്ന നോവല്‍. അത്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്‌കളങ്കമായ മനസിലേക്കും കഥയുടെ ചുരുളുകളഴിക്കുന്ന മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിയാണ് ദൈവത്തിന്റെ വികൃതികള്‍. തന്റെ മാന്ത്രികദണ്ഡുകൊണ്ട് അത്ഭുതകൃത്യങ്ങള്‍ക്ക് ചിറകു നല്‍കുന്ന, ആകാശത്തിനും സമുദ്രത്തിനും മുകളില്‍ മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും ചെയ്യുന്ന അല്‍ഫോന്‍സച്ചന്‍ ആണ് ഈ നോവലിലെ കഥാപാത്രം. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന മുകുന്ദന്റെ നോവലിന്റെ പൂരണം കൂടിയാണ് ഈ നോവല്‍. കൊളേണിയല്‍ പശ്ചാത്തലങ്ങള്‍ ഏല്‍പ്പിച്ച ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ചരിത്രസ്മാരകങ്ങള്‍ക്കുമുന്നില്‍ വളര്‍ന്ന നോവലിസ്റ്റ് മയ്യഴിയുടെ സ്വന്തം ആകാശത്തെയും മയ്യഴിയുടേതുമാത്രമായ സൂര്യനെയും മയ്യഴിപുഴയേയും മലയാളിയുടെ ആസ്വാദന മണ്ഡലത്തില്‍ പ്രതിഷ്ഠിക്കുന്നു.