നോവലിസ്റ്റ് ഒ.വി. വിജയന്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിനെ പരിചയപ്പെട്ട് ശിഷ്യപ്പെട്ട ശേഷം രചിച്ച പുസ്തകമാണ് ഗുരുസാഗരം. കരുണാകരഗുരുവിനായി പുസ്തകം സമര്‍പ്പിച്ചിരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തിലെ ഭാഷ നിരാശയുടേതും ധര്‍മ്മപുരാണത്തിന്റെ ഭാഷ തിളയ്ക്കുന്ന ക്ഷോഭത്തിന്റേതുമാണെങ്കില്‍ ഗുരുസാഗരത്തിന്റെ ഭാഷ ശാന്തതയുടേതാണ്. അവസാനകാലത്ത് ഒ.വി. വിജയന്റെ മനസ്സിനു കൈവന്ന ശാന്തത ഈ പുസ്തകത്തിലുണ്ട്. പത്രലേഖകനായ കുഞ്ഞുണ്ണി, കുഞ്ഞുണ്ണിയുടെ മകളായ കല്യാണി, അവരുടെ പരീക്ഷിത്ത് എന്ന പൂച്ച, കുഞ്ഞുണ്ണിയുടെ ബംഗാളിയായ ഭാര്യ ശിവാനി, ഭാര്യയുടെ സുഹൃത്തായ പിനാകി, എന്നിവരിലൂടെ കഥ പുരോഗമിക്കുന്നു. കുഞ്ഞുണ്ണിക്ക് മകള്‍ അയക്കുന്ന നൈര്‍മല്യം നിറഞ്ഞ കത്തുകള്‍ കുഞ്ഞുണ്ണി ഒരു നിധിപോലെ സൂക്ഷിക്കുന്നു. കുഞ്ഞുണ്ണി ഭാര്യയില്‍ നിന്നും പിരിഞ്ഞ് ജീവിക്കുന്നു. കൊല്‍ക്കത്തയിലും ദില്ലിയിലുമായി കഥ പുരോഗമിക്കുന്നു. ബംഗ്ലാദേശ് യുദ്ധവും പ്രാഗ് വസന്തം പോലെയുള്ള അന്താരാഷ്ട്ര സംഘര്‍ഷങ്ങളും നോവലിന് അന്തരീക്ഷം സൃഷ്ടിക്കുന്നു. ഒടുവില്‍ കല്യാണിക്ക് കാന്‍സര്‍ ബാധിക്കുന്നു. കല്യാണിയുടെ മരണക്കിടക്കയില്‍ വച്ച് കല്യാണി കുഞ്ഞുണ്ണിയുടെ മകളല്ല, മറിച്ച് സുഹൃത്തായ പിനാകിയുടെ മകളാണ് എന്ന് ശിവാനി പറയുന്നു. രോഗം ബാധിച്ച് മകള്‍ മരിക്കുന്നു. തന്റെ ഗുരു മകളായിരുന്നു എന്ന് കുഞ്ഞുണ്ണി തിരിച്ചറിയുന്നു.

പുരസ്‌കാരങ്ങള്‍

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
വയലാര്‍ അവാര്‍ഡ്(1991)