കഥകളിയുടെ തൗര്യത്രികഭംഗി തികഞ്ഞ ആട്ടക്കഥയാണ് കാലകേയവധം. പ്രമാണലക്ഷണങ്ങള്‍ ഒത്ത് അപൂര്‍വ്വം ആട്ടക്കഥകളിലൊന്ന്. പഴയ തെക്കന്‍ കളരിയിലും കല്ലുവഴിക്കളരിയിലും കാലകേയവധം പരമപ്രാധാന്യമര്‍ഹിക്കുന്ന കഥകളിയായിരുന്നു. കണക്കൊത്ത പദങ്ങള്‍, പ്രൗഢവും ഗഹനഭാവമാര്‍ന്നതുമായ കാവ്യബിംബങ്ങള്‍ എന്നിവ കാലകേയവധത്തിനെ വേറിട്ടതാക്കുന്നു. കോട്ടയം കഥകള്‍ രംഗപ്രചാരം നേടിയതുമുതല്‍ ഇന്നോളം കാലകേയവധം കളിയരങ്ങില്‍ കൊണ്ടാടപ്പെടുന്നു. പാത്രാവിഷ്‌കരണത്തില്‍ മൂലകഥയില്‍ നിന്നു വരുത്തിയ മാറ്റങ്ങള്‍ കാലകേയവധത്തിന്റെ കളിയരങ്ങിനും തൗര്യത്രിക ശോഭയ്ക്കും മാറ്റുകൂട്ടുന്നു. ആദ്യവസാന പുരുഷവേഷക്കാര്‍ക്കു മുന്നില്‍ കാലകേയവധത്തിലെ അര്‍ജ്ജുനനും, ആദ്യാവസാനസ്ത്രീവേഷക്കാര്‍ക്കു ഉര്‍വ്വശിയും എന്നും വെല്ലുവിളിയായിരുന്നു. കോട്ടയം തമ്പുരാനാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മഹാഭാരതത്തിലെ ആരണ്യപര്‍വ്വത്തില്‍ നിന്നുമാണ് ഈ കഥ എടുത്തിരിക്കുന്നത്.
കഥ ഇങ്ങനെ:
തന്റെ പുത്രനായ അര്‍ജുനന്‍ ശിവനെ പ്രീതിപ്പെടുത്താനായി കഠിനതപസ്സ് ചെയ്ത് പാശുപതാസ്ത്രം നേടി എന്നറിഞ്ഞ് ഇന്ദ്രന്‍ സന്തോഷവാനാവുകയും സാരഥിയായ മാതലിയെ അയച്ച് അര്‍ജുനനെ സ്വര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. അര്‍ജുനന്‍ സ്വര്‍ഗ്ഗത്തിലെത്തി ഇന്ദ്രനേയും ഇന്ദ്രാണിയേയും കാണുന്ന രംഗം അഷ്ടകലാശത്തോടുകൂടിയാണ് അവതരിപ്പിക്കുന്നത്. തുടര്‍ന്ന് വജ്രകേതു,വജ്രബാഹു എന്നിവരുടെ സ്വര്‍ഗ്ഗാക്രമണവും അര്‍ജുനനാല്‍ ഇവരുടെ വധവും നടക്കുന്നു. തുടര്‍ന്ന് കാലകേയവധവും നടക്കുന്നു.