സി. അന്തപ്പായിയുടെ നോവലാണ് നാലുപേരിലൊരുത്തന്‍ അഥവാ നാടകാദ്യം കവിത്വം. സാഹിത്യ രംഗത്തെ വരേണ്യതയെ ചോദ്യം ചെയ്യുന്ന ഈ കൃതി 1893ല്‍ പ്രസിദ്ധീകരിച്ചു. 'നാലുപേരിലൊരുത്തന്‍' ഒരു പ്രഹസനമാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. നാലദ്ധ്യായങ്ങളാണ് ഇതിനുള്ളത്. കഥാഖ്യാനം ഏറെയും സംഭാഷണ രൂപത്തിലാണ്. ഇതുമൂലമാകാം ഇതൊരു നാടകമാണെന്നു പലരും തെറ്റിദ്ധരിച്ചത്. ഭാഷാ നാടകങ്ങളെ സംബന്ധിച്ച വിമര്‍ശനമാണ് ഇതിലുള്ളത്. 'എടാ നിന്ദക്കഴുവേറീ, ഇവന്‍ നിമിത്തം ഒരു കാര്യത്തില്‍ മനസ്സിരുത്തുവാന്‍ പാടില്ലെന്നായല്ലൊ. കച്ചേരിക്കു പോകുന്ന കാര്യം അന്വേഷിക്കേണ്ടവന്‍ നീയോ ഞാനോ? എന്തെടാ? കഴുവേറീ, പറ. ഇനിക്കറിഞ്ഞുകൂടേ അതിനുള്ള നേരം? നിന്നെ ഇങ്ങനെ കൂടെക്കൂടെ ഇതിന്റെ മുകളിലേയ്ക്കു വലിച്ചു കൊണ്ടു വരണോ?' ഇങ്ങനെയാണ് കൃതിയുടെ തുടക്കം.