നാരായണീയം ഭക്തിസാന്ദ്രമായ ഒരു സംസ്‌കൃതകൃതിയാണ്. മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് ആണ് നാരായണീയത്തിന്റെ രചയിതാവ്. ഒരു പ്രാര്‍ത്ഥനയുടെ രൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങളാണ് നാരായണീയത്തില്‍ ഉള്ളത്. ഭാഗവത പുരാണത്തിലെ 18,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നല്‍കുന്നു. നാരായണീയം 1587ല്‍ ആണ് എഴുതപ്പെട്ടത്.തന്റെ വാതരോഗം മാറുവാനായി സ്‌നേഹിതര്‍ ഉപദേശിച്ചതനുസരിച്ച് ഗുരുവായൂരപ്പന്റെ നടയില്‍ പോയ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി മലയാള വര്‍ഷം 761 ചിങ്ങം 19നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തില്‍ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. 100 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വച്ച് ഗുരുവായൂരപ്പന് സമര്‍പ്പിക്കുകയായിരുന്നു. നൂറാം ദിവസം വാതരോഗം പൂര്‍ണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
      തന്റെ പ്രിയപ്പെട്ട വ്യാകരണ ഗുരുവായ അച്യുതപിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായി. അദ്ദേഹത്തിന്റെ വേദന കാണുവാന്‍ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാല്‍ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. ഭട്ടതിരിയെ ഈ രോഗത്തില്‍ നിന്നു വിമുക്തനാക്കുവാന്‍ സംസ്‌കൃതപണ്ഠിതനും മലയാള ഭാഷയുടെ പിതാവുമായ എഴുത്തച്ഛന്‍ അദ്ദേഹത്തോട് 'മീന്‍ തൊട്ട് കൂട്ടുവാന്‍' ആവശ്യപ്പെട്ടു. ഭാഗവതത്തില്‍ വിഷ്ണുവിന്റെ കഥ ദശകങ്ങളായി മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതു പോലെ എഴുതുവാനാണ് എഴുത്തച്ഛന്‍ പറഞ്ഞത് എന്ന് ഭട്ടതിരി മനസ്സിലാക്കി. ഗുരുവായൂര്‍ എത്തിയ അദ്ദേഹം ഓരോ ദിവസവും ഓരോ ദശകങ്ങള്‍ രചിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. എല്ലാ ദശകത്തിലെയും അവസാനത്തെ ശ്ലോകം തന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റുവാനായി ഗുരുവായൂരപ്പനോടുള്ള പ്രാര്‍ത്ഥനയായിരുന്നു. 100 ദിവസം കൊണ്ട് തന്റെ ശ്ലോകങ്ങള്‍ പൂര്‍ത്തിയാക്കിയ ഭട്ടതിരി 1587 നവംബര്‍ 27നു അവസാനത്തെ ദശകമായ 'ആയുരാരോഗ്യ സൗഖ്യം' പൂര്‍ത്തിയാക്കി. അതോടെ ഭട്ടതിരിയുടെ രോഗവും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
        നൂറാം ദശകത്തില്‍ മഹാവിഷ്ണുവിന്റെ പാദം മുതല്‍ ശിരസ്സ് വരെയുള്ള രൂപത്തിന്റെ വര്‍ണ്ണന നല്‍കുന്നു. ശ്ലോകം പൂര്‍ത്തിയാക്കിയ ദിവസം അദ്ദേഹത്തിന് വേണുഗോപാലന്റെ രൂപത്തില്‍ മഹാവിഷ്ണുവിന്റെ ദര്‍ശനം ഉണ്ടായി. ഭട്ടതിരിക്ക് അന്ന് 27 വയസ്സായിരുന്നു.

ആദ്യകാണ്ഡം

' സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവദിഭ്യാം
നിര്‍മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരു പുരുഷാര്‍ഥാത്മകം ബ്രഹ്മതത്വം
തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം.'
    അര്‍ത്ഥം: പൂര്‍ണ്ണമായ ജ്ഞാനത്തിന്റെയും സന്തോഷത്തിന്റെയും രൂപത്തിലുള്ളതും താരതമ്യം ചെയ്യാന്‍ പറ്റാത്തതും സമയത്തിനും വാനത്തിനും അപ്പുറത്തുള്ളവനും നിര്‍മ്മലനും 100,000 വേദ വാക്യങ്ങളാല്‍ സ്തുതിക്കപ്പെടുന്നെങ്കിലും വിവരണത്തിന് അതീതനുമായവന്‍. ഈ ബ്രഹ്മം  കാണുമ്പോള്‍ ഒരുവന്‍ നാലു പുരുഷാര്‍ത്ഥങ്ങളും (ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവ) ഇവിടെ ഗുരുവായൂരിനു മുന്‍പില്‍ വിളങ്ങുന്നു. ഇത് കാണാന്‍ സാധാരണ ജനങ്ങള്‍ക്ക് കഴിയുന്നത് ഒരു ഭാഗ്യവും അനുഗ്രഹവും തന്നെ.

    നാരായണീയം പുസ്തകരൂപത്തില്‍ അച്ചടിച്ചത് 1851ല്‍ മാത്രമാണ്. ഇരയിമ്മന്‍ തമ്പി ആണ് തിരുവനന്തപുരം സര്‍ക്കാര്‍ അച്ചടിശാലയില്‍ ഇത് പ്രസിദ്ധീകരിച്ചത്.