കേരള സാഹിത്യ അക്കാദമിയുടെ ജീവചരിത്ര ആത്മകഥാവിഭാഗത്തിലെ കൃതികള്‍ക്കുള്ള 2004ലെ പുരസ്‌ക്കാരം ലഭിച്ചു. ഈച്ചരവാര്യരുടെ ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ഗ്രന്ഥം. അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട തന്റെ മകന്‍ പി.രാജനെക്കുറിച്ച് മുപ്പതോളം വര്‍ഷങ്ങള്‍ക്ക് ശേഷം ഈച്ചരവാര്യര്‍ എഴുതിയതാണ് ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍. അടിയന്തരാവസ്ഥക്കാലത്ത്, കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജിലെ ഒരു ചടങ്ങില്‍ സന്നിഹിതനായിരുന്ന മന്ത്രി കെ. കരുണാകരനെ അവഹേളിക്കുന്ന ഒരു ഗാനമവതരിപ്പിച്ച പി. രാജന്‍ എന്ന വിദ്യാര്‍ത്ഥിയെ നക്‌സലൈറ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്ന് കക്കയം പോലീസ് ക്യാമ്പിലുണ്ടായ ലോക്കപ്പ് മര്‍ദ്ദനത്തില്‍ രാജന്‍ മരിച്ചു. കൊലപാതകത്തിന്റെ തെളിവുകള്‍ ഇല്ലാതാക്കാനായി അദ്ദേഹത്തിന്റെ മൃതദേഹം നശിപ്പിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ കോളിളക്കമായ ഈ സംഭവം രാജന്‍ കേസ് എന്നറിയപ്പെടുന്നു.കൊല്ലപ്പെട്ട രാജന്റെ പിതാവായ ഈച്ചരവാര്യര്‍ സത്യം പുറത്ത് കൊണ്ടു വരാന്‍ ഏറെ ശ്രമിച്ചെങ്കിലും, രാജന്റെ മൃതദേഹത്തിന് എന്തു സംഭവിച്ചു എന്നതിനെ പറ്റി ഇന്നും അവ്യക്തത തുടരുന്നു.