കേരളത്തിലെ കത്തോലിക്കാ സന്യാസസമൂഹമായ വിന്‍സെന്‍ഷ്യന്‍ സഭയില്‍ പുരോഹിതനായിരുന്ന കെ.പി.ഷിബു, വൈദികര്‍ക്കിടയിലെ മൂല്യച്യുതിയെ സംബന്ധിച്ച ആരോപണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് എഴുതിയ ആത്മകഥാപരമായ ഗ്രന്ഥമാണിത്. 13 വര്‍ഷം വൈദികവിദ്യര്‍ത്ഥിയായും 11 വര്‍ഷം വൈദികനായും കഴിഞ്ഞ ഗ്രന്ഥകാരന്‍ 2010 മാര്‍ച്ച് മാസത്തിലാണ് സഭ വിട്ടുപോയത്. പുരോഹിതര്‍ക്കും സന്യസ്ഥര്‍ക്കുമിടയില്‍ ലൈംഗിക അരാജകത്വവും, ആഡംബരജീവിതവും, ധനാസക്തിയും, അധികാരാസക്തിയും കൊടികുത്തിവാഴുകയാണെന്ന് ഈ ഗ്രന്ഥത്തില്‍ ആരോപിക്കുന്നു. സ്വവര്‍ഗ്ഗരതിയും നീലച്ചിത്രങ്ങളും സന്യാസഭവനങ്ങളുടെ ഭാഗമായി മാറി. വൈദികരുടെ മുന്നിലെ കുമ്പസാരത്തില്‍ കിട്ടിയ വിവരങ്ങളില്‍ നിന്ന് കുമ്പസരിക്കുന്നവരില്‍ 60 ശതമാനം പേരും വിധവകളോ, കന്യാസ്ത്രികളോ, സമാജവനിതകളോ, സാധാരണ സ്ത്രീകളോ പങ്കാളികളായ രതിസംഗമങ്ങുടെ വിവരം കിട്ടുന്നു എന്ന് ഗ്രന്ഥകാരന്‍ പറയുന്നു.