ക്രിസ്തുവര്‍ഷം 1200 നും 1300നും ഇടയ്ക്കു രചിക്കപ്പെട്ടതെന്നു കരുതുന്ന കൃതിയാണ് തിരുനിഴല്‍ മാല. തിരുവാറന്മുള ദേവന്റെ മാഹാത്മ്യമാണ് ഇതില്‍ മുഖ്യമായും പ്രകീര്‍ത്തിക്കുന്നത്. അയിരൂര്‍ സ്വദേശിയായ ഗോവിന്ദനാണ് രചയിതാവ് എന്നു കരുതുന്നു. ഈ കൃതിക്കു മൂന്നു ഭാഗങ്ങള്‍ ഉണ്ട്. 97 പാട്ടുകളും, 539 ഈരടികളും ഇതിലുണ്ട്. ഒന്നാം ഭാഗത്തില്‍ ദേവതാസ്തുതികളും ഭാരതഖണ്ഡം,

മലയാള സാഹിത്യത്തിലെ പ്രാചീന പ്രസ്ഥാനമാണ് പാട്ട്. തിരുനിഴല്‍ മാലയാണ് കണ്ടെടുത്തതില്‍ വച്ചേറ്റവും പ്രാചീനമെന്നാണ് കരുതുന്നത്. പാട്ട് പ്രസ്ഥാനത്തിന്റേതായി കിട്ടിയിട്ടുള്ള പ്രഥമ ഗ്രന്ഥമായി കണക്കാക്കുന്നത് രാമചരിതമാണ്. എന്നാല്‍, അതിനേക്കാള്‍ പഴക്കമുള്ളതാണ് തിരുനിഴല്‍മാല എന്നാണ് ചില പണ്ഡിതന്മാര്‍ അവകാശപ്പെടുന്നത്.

കാസര്‍കോട് ജില്ലയിലെ വെള്ളുരയിലുള്ള ചാമക്കാവ് ദേവസ്വത്തില്‍ നിന്നാണ് തിരുനിഴല്‍മാല കണ്ടെത്തിയത്. ലീലാതിലകം എന്ന മലയാളത്തിലെ ആദ്യത്തെ വ്യാകരണ-ലാക്ഷണിക ഗ്രന്ഥത്തില്‍ പാട്ടിന് പറയുന്ന നിര്‍വചനത്തിനൊക്കുന്നതാണ് അത്. മലനാട്ടില്‍ ഭാഷാ കവിത ആരംഭിക്കുന്നതിനെപ്പറ്റി ആദ്യമായി പരാമര്‍ശമുള്ള കൃതിയാണിത്. മലനാട്ടിലെ ആദ്യകവി കുറുമര്‍പിള്ളയാണെന്നും ഈ കൃതി സൂചിപ്പിക്കുന്നു.

ആറന്മുള ക്ഷേത്രത്തില്‍ ശ്രീകൃഷ്ണന് ബലി നല്‍കുന്നത് മലയരയരാണ് എന്ന് ഈ കൃതി പറയുന്നു. 539 ഈരടികളുള്ള തിരുനിഴല്‍മാലയില്‍ എണ്‍സാമന്തരെക്കുറിച്ച് പരാമര്‍ശമുണ്ട്. വേണാട്, ഓടനാട്, വെണ്‍പലനാട്, വള്ളുവനാട്, എറനാട് എന്നീ നാടുകള്‍ ഭരിച്ചവരാണ് എണ്‍സാമന്തന്മാര്‍.

പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചു എന്ന ഐതിഹ്യത്തിന്റെ സൂചന ആദ്യം നല്‍കുന്ന കൃതിയാണ് തിരുനിഴല്‍മാല. കേരളത്തില്‍ നാലുതളികളുണ്ടെന്ന് പറയുന്ന കൃതിയില്‍ തിരുവഞ്ചിക്കുളത്തെക്കുറിച്ചും പരാമര്‍ശമുണ്ട്.

തിരുനിഴല്‍മാല ആദ്യമായി പ്രസിദ്ധീകരിക്കുന്നത് ഡോ.എം.എം.പുരുഷോത്തമന്‍ നായരാണ്. പാട്ടിന്റെ ബാഹ്യരൂപവും മണിപ്രവാളത്തിന്റെ അന്തര്‍ഭാവവും ചേര്‍ന്ന തിരുനിഴല്‍മാല രണ്ടിന്റെയും സമന്വയമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഈ കൃതിയെക്കുറിച്ച് പഠിച്ചിട്ടുള്ള മറ്റൊരു പണ്ഡിതന്‍ ഡോ. നടുവട്ടം ഗോപാലകൃഷ്ണനാണ്. തിരുനിഴല്‍മാല ഒരു തെക്കന്‍ കൃതിയാണെന്നും കോകസന്ദേശത്തിനുമുമ്പ് പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭകാലത്തുണ്ടായ കൃതിയാണെന്നും അദ്ദേഹം പറഞ്ഞു.
ശാസനങ്ങളില്‍ തുടങ്ങി ഭാഷാകൗടലീയത്തിലൂടെയും അനന്തപുരവര്‍ണനത്തിലൂടെയും ലീലാതിലകത്തില്‍ വന്നെത്തുന്ന കേരളഭാഷയുടെ മുഖ്യസ്വഭാവഭേദങ്ങള്‍ തിരുനിഴല്‍മാലയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.