കുട്ടനാടിന്റെ ഇതിഹാസകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്തമായ നോവലാണ് തോട്ടിയുടെ മകന്‍. ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാതലമാക്കി രചിച്ചതാണ് ഈ നോവല്‍. തൊഴിലാളിവര്‍ഗത്തിന്റെ ദുരിതജീവിതം ചിത്രീകരിക്കുകയും അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും വില അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തതില്‍ തകഴിയുടെ ഈ നോവല്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സമൂഹം അറപ്പോടും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം, മനുഷ്യരാണെന്നും അവര്‍ക്കൊരു ജീവിതമുണ്ടെന്നും കാട്ടിക്കൊടുക്കാന്‍ തോട്ടിയുടെ മകനു കഴിഞ്ഞു.1947 ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്.
    സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനു കൊടുത്ത്, ഒരു നല്ല തോട്ടിയായിത്തീരാന്‍ ആശീര്‍വദിച്ചശേഷം ഇശക്കുമുത്തു മരിക്കുന്നു. സദാ നീറിപ്പുകയുന്ന അഗ്‌നിപര്‍വതമായിരുന്നു ഇശക്കുമുത്തുവിന്റെ ഹൃദയം. മോഹനന്‍ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്‌പോഴും അയാളില്‍ കുടികൊണ്ടു. ശ്മശാനപാലകനായി മാറുമ്പോള്‍ അയാള്‍ അതിരറ്റ് ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടര്‍ന്നുപിടിച്ച കോളറ ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹനന്‍ നിരാശ്രയനായി. കാലത്തിന്റെ കുത്തൊഴുക്കില്‍ മോഹനനും തോട്ടിയായി മാറുന്നു. എങ്കിലും അവന്‍ തന്റെ മുന്‍തലമുറക്കാരായ ഇശക്കുമുത്തുവിനെയോ ചുടലമുത്തുവിനെയോ പോലെ ആയിരുന്നില്ല.