മണിപ്രവാളകൃതികളിൽ മുഖ്യമായ ഒരു കാവ്യമാണ് ഉണ്ണുനീലിസന്ദേശം. ലീലാതിലകത്തിനു മുമ്പെ എഴുതപ്പെട്ടതാണ് ഈ കാവ്യം. മണിപ്രവാളകൃതികളിൽ പഴക്കം കൊണ്ടും കവിത്വം കൊണ്ടും മികച്ചതാണ് ഈ കൃതി. ഒരു സന്ദേശകാവ്യമാണ് ഇത്. വടക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ ‘ വടമതിര ’ അഥവാ കടുത്തുരുത്തി എന്ന ദേശത്ത് വസിച്ചിരുന്ന ഉണ്ണുനീലി എന്ന യുവതിക്ക് അവളുടെ പ്രിയതമൻ തിരുവനന്തപുരത്ത് നിന്ന് ഒരു സന്ദേശമയയ്ക്കുന്നതാണ് ഇതിലെ ഇതിവൃത്തം. ഉണ്ണുനീലിയുടെ വീടായ മുണ്ടയ്ക്കൽഭവനത്തിൽ ഒരു രാത്രി പ്രസ്തുത കൃതിയിലെ നായികാനായകന്മാർ കിടന്നുറങ്ങുന്നു, അതായത് ഉണ്ണുനീലിയും പ്രിയതമനും, ആ സമയത്ത് നായകനിൽ കാമാസക്തയായ ഒരു യക്ഷി നായികയറിയാതെ നായകനെ എടുത്തുപൊക്കി ആകാശമാർഗ്ഗം തെക്കോട്ട് പറന്നു. ഏകദേശം തിരുവനന്തപുരത്തായപ്പോൾ നായകൻ ഉറക്കമുണർന്നു, യക്ഷിയെ കണ്ട അയാൾ നരസിംഹമന്ത്രം ജപിക്കുകയും അതിൽ ഭയന്ന യക്ഷി നായകനെ വിട്ട് ഓടിപ്പോവുകയും ചെയ്തു. നായകൻ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനു സമീപമാണ് ചെന്നു വീഴുന്നത്. ഈ സമയം അതുവഴി യാദൃച്ഛികമായി വന്ന തൃപ്പാപ്പൂർമൂപ്പ് ആദിത്യവർമ്മയെ നായകൻ കണ്ടുമുട്ടുന്നു. തന്റെ വിഷമാവസ്ഥയെ നാ‍യകൻ രാജാവിനെ വിവരിച്ചു കേൾപ്പിക്കുകയും അദ്ദേഹം വഴി നായികയ്ക്കു സന്ദേശം കൊടുത്തയക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. തിരുവനന്തപുരത്തു നിന്നും വടമതിരവരെ യാത്ര ചെയ്യാനുള്ള നിർദ്ദേശങ്ങളാണ് പിന്നീടുള്ള കാവ്യഭാഗത്തിൽ
ഈ കാവ്യസൃഷ്ടിയുടെ നിർമ്മാണകാലം, കവി, നായകൻ തുടങ്ങിയവയെപ്പറ്റി ഇതുവരെ തീർച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല. മിക്ക ഗവേഷക പണ്ഡിതന്മാരും ഉണ്ണുനീലിസന്ദേശത്തിന്റെ കാലം ക്രി. പി. പതിനാലാം ശതകത്തിന്റെ മൂന്നാം പാദമാണ് എന്നുള്ള നിഗമനത്തോട് യോജിക്കുന്ന അഭിപ്രായമാണ് പ്രകടിപിച്ചിട്ടുള്ളത്. ഇതിന്റെ കാലം കൊല്ലവർഷം 525-നും 540-നും ഇടക്കാകാം എന്നു സാഹിത്യഗവേഷകനായ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഉണ്ണുനീലി സന്ദേശത്തിന്റെ കർത്താവ്, നായകൻ എന്നിവരെ സംബന്ധിച്ചുള്ള കാര്യങ്ങൾ വളരെ അവ്യക്തമാണ്. പ്രസ്തുത കൃതിയിൽ നിന്നു ലഭിക്കുന്ന അടയാളങ്ങളും ,അഭിപ്രായങ്ങളും ആസ്പദമാക്കി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് പലരും പറഞ്ഞിട്ടുള്ളത്. അവയിൽ ചിലത് താഴെ കൊടുക്കുന്നു.
കവിയും നായകനും ഒരു ചാക്യാരാണെന്നുള്ളതാണു് ഒരു പക്ഷത്തിന്റെ അഭിപ്രായം .
ഉണ്ണുനീലിയുടെ തോഴിയായ ചെറിയതിന്റെ ഭർത്താവാണ് കാവ്യം രചിച്ചതെന്നാണ് മറ്റൊരഭിപ്രായം. സാഹിത്യപഞ്ചാനനൻ ശ്രീ പി.കെ. നാരായണപിള്ളയാണ് ഈ പക്ഷക്കാരിൽ പ്രമുഖൻ.
    കവിയും നായകനും ഒരാൾ തന്നെയെന്നുള്ളതാണ് മറ്റൊരു അഭിപ്രായം . മഹാകവി ഉള്ളൂർ ഈ പക്ഷത്താണു്. നായകന്റെയും നായികയുടെയും ദാമ്പത്യജീവിതത്തിലെ ചില രഹസ്യങ്ങൾ ഉണ്ണുനീലിസന്ദേശത്തിലെ ചില ശ്ലോകങ്ങളിൽ പറയുന്നുണ്ട്. ഇതൊക്കെയാണ് കവിയും നായകനും ഒന്നാണെന്നുള്ള തന്റെ അഭിപ്രായത്തിന്റെ കാരണങ്ങളായി മഹാകവി ചൂണ്ടിക്കാട്ടുന്നത്.ഇതേ അഭിപ്രായം തന്നെയാണ് ശ്രീ ശൂരനാട്ടു കുഞ്ഞൻപിള്ളക്കും ഉള്ളത്. കവിയും നായകനും ഒന്നാണെന്നും തന്റെ പ്രിയതമയുടെ കീർത്തി നിലനിർത്താൻ വേണ്ടി കാവ്യം രചിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കവിയും ആദിത്യവർമ്മനും തമ്മിൽ വളരെ ഗാഢമായ സ്നേഹബന്ധം ഉണ്ടായിരുന്നതായും അദ്ദേഹം അഭിപ്രായപ്പെടുന്നു, ഇതാവാം കവിയെ സഹായിക്കാൻ ആദിത്യവർമ്മൻ തുനിഞ്ഞത്.
കവിയും നായകനും ഒന്നാണോ എന്ന തർക്കത്തിനു പുറമെ കവി അല്ലെങ്കിൽ നായകൻ ആരായിരിക്കാം എന്ന ഒരു സംശയവും വ്യക്തമാകാതെ അവശേഷിക്കുന്നു. കവി ഒരു കേരളബ്രാഹ്മണനാണെന്നുള്ളതാണ് ഒരു മതം. ആരാണെങ്കിലും ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലം വളരെ നന്നായി കവി അവതരിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവിതരീതി, ദേവദാസി സമ്പ്രദായം, പ്രധാന പട്ടണങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയ കാര്യങ്ങൾ കവി വളരെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.