ന്യൂഡല്‍ഹിയിലുള്ള, ഭാരതത്തിലെ ആദ്യത്തെ നാടക പരിശീലന സ്ഥാപനമാണ് എന്‍.എസ്.ഡി അഥവാ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ. സാംസ്‌കാരിക മന്ത്രാലയത്തിന്റെ അധീനതയില്‍ സ്വയംഭരണ സംഘടനയാണ് എന്‍.എസ്.ഡി. 1959ല്‍ സംഗീത നാടക അക്കാദമി മൂലം സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് 1975ല്‍ ഒരു പ്രത്യേകപരിശീലന സ്ഥാപനമായി മാറി.1954 മുതല്‍ ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നുവെങ്കിലും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു, സംഗീത നാടക അക്കാദമിയുടെ പ്രസിഡന്റായിരുന്ന കാലത്താണ് ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചത്. ഇതിന്റെ അനന്തരഫലമായി ഡല്‍ഹിയില്‍ സ്ഥിതി ചെയ്തിരുന്ന ഭാരതീയ നാട്യ സംഘ് എന്ന സ്ഥാപനം യുനെസ്‌കോയുടെ സഹായത്താല്‍ സ്വതന്ത്രമായി 1958ല്‍ ഏഷ്യന്‍ തീയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനമായി.
ഇതിനെ 1959ല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്ന് പുനര്‍നാമകരണം ചെയ്തു. പ്രശസ്ത ഇന്ത്യന്‍ നാടകസംവിധായകനും എന്‍എസ്ഡിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ഇബ്രാഹിം അല്‍ക്കാസിയായിരുന്നു തുടക്കത്തില്‍ ചുമതല വഹിച്ചത്. ഇദ്ദേഹം എന്‍എസ്ഡിയില്‍ പുതുതായി 200 സീറ്റുകള്‍ ഉള്ള ഒരു തീയറ്റര്‍ അടക്കം രണ്ട് തീയറ്ററുകള്‍ സ്ഥാപിച്ചു. കൂടാതെ, ഒരു പേരാലിനു കീഴിലായി മേഘ്ദൂത് തീയറ്റര്‍ എന്ന് പേരിട്ട ഒരു തുറസ്സായ വേദി സ്ഥാപിച്ചു.
    നസീറുദ്ദീന്‍ ഷാ, ഓം പുരി, ബി.വി. കാരാന്ത്, വി. രാമമൂര്‍ത്തി, ബി.എം.ഷാ, മനോഹര്‍ സിംഗ്, ഉത്തര ബാവോക്കര്‍, രതന്‍ തിയ്യം, പ്രസന്ന, സുരേഖ സിക്രി, നസീറുദ്ദീന്‍ ഷാ, മോഹന്‍ മഹാറിഷി, എം.കെ. റെയ്‌ന, ബന്‍സി കോള്‍, രാം ഗോപാല്‍ ബജാജ്, ബി. ജയശ്രീ, ഭാനു ഭാരതി, അമല്‍ അല്ലാന, ദുലാല്‍ റോയ്, റിത ജി. കോതാരി, റോബിന്‍ ദാസ്, സീമ ബിശ്വാസ്, ഗുരുചരണ്‍ സിംഗ് ചണ്ണി, ഡോല്ലി അലുവാലിയ, പ്രേം മതിയാനി, നാദിറാ ബബ്ബര്‍, ശാന്ത ഗാന്ധി, അശോക് സാഗര്‍ ഭഗത്, ജെ.എന്‍. കൗശല്‍, ദേവേന്ദ്ര രാജ് അങ്കൂര്‍, രാധ കപൂര്‍, സുരേഷ് ഭരദ്വാജ്, എച്ച്.വി. ശര്‍മ്മ, രഞ്ജിത് കപൂര്‍, വി.കെ. ശര്‍മ്മ തുടങ്ങിയ പ്രമുഖര്‍ അവിടെ പഠിച്ചവരാണ്.