തിരുവനന്തപുരം: ഇന്ത്യന്‍ ഭക്ഷണം ലോകമൊന്നാകെ ഏറ്റെടുക്കുന്ന നാളെയാണ് തന്റെ സ്വപ്നമെന്ന് വ്യവസായസംരംഭകയും ടാബ്ലെസ് ഫുഡ് കമ്പനി സിഇഒയുമായ ഷഫീന യൂസഫലി പറഞ്ഞു. അന്താരാഷ്ട്ര അടുക്കളകളിലേക്ക് ഇന്ത്യന്‍ ഭക്ഷണത്തിന്റെ കടന്നുകയറ്റം എന്ന വിഷയത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സാമ്രാജ്യത്വ ശക്തികളുടെ കടന്നുവരവോടെ അവരുടെ ഭക്ഷണശീലങ്ങളെയും നമ്മള്‍ സ്വീകരിച്ചു. ഇവിടേയ്‌ക്കെത്തിയ സൂപ്പും ന്യൂഡില്‍സും കോണ്‍ഫ്‌ളേക്‌സും പ്രിയപ്പെട്ടതായി. പക്ഷേ, നമ്മുടെ ഭക്ഷണം വിദേശീയര്‍ക്ക് അതേ രീതിയില്‍ അംഗീകരിക്കാന്‍ കഴിയുന്നില്ല. കേരളവും ഇന്ത്യയുമൊക്കെ കാണാന്‍ വിദേശികള്‍ എത്തുമ്പോള്‍ പലപ്പോഴും നമ്മുടെ ഭക്ഷണം അവര്‍ക്ക് സ്വീകാര്യമാവുന്നില്ല. രുചികളിലെ വൈരുദ്ധ്യതയാവാം കാരണം. വിദേശങ്ങളിലും കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കാന്‍ അവിടങ്ങളില്‍ നമ്മുടെ ഭക്ഷണസാധനങ്ങള്‍ കൂടുതലായി പ്രചരിപ്പിക്കുകയാണ് ഒരു പരിഹാരമെന്നു ഷഫീന പറഞ്ഞു.

എന്നാല്‍, താന്‍ സംഘടിപ്പിക്കാറുള്ള ഭക്ഷ്യമേളകളില്‍ വിദേശികളൊക്കെ ഇവിടുത്തെ ആഹാരം ആസ്വദിച്ച് കഴിക്കുന്നതായാണ് കണ്ടിട്ടുള്ളതെന്നും ആബിദ റഷീദ് പറഞ്ഞു. അവരേതെങ്കിലും തരത്തിലുള്ള അനിഷ്ടം പ്രകടിപ്പിക്കാറില്ല.