46

തമ്പുരാനയ്യോ! ഞങ്ങൾ തീണ്ടാളായ്നിനച്ചോന്റെ
സമ്പർക്കം പരിത്യാജമായതി,ല്ലതും പോരാ;
ഹാ! കനിഞ്ഞത്രയ്ക്കുമേൽത്താഴുവാൻ തോന്നീ നേടാൻ
വൈകുണ്ഠാലങ്കാരാർഹമാകുമാമഹാരത്നം!
അങ്ങയാൽ ദത്താലംബരായിടും ഭക്തശ്രേഷ്ഠ-
രങ്ങേബ്ഭൂനതാങ്ഗിയാലാകൃഷ്ടരാകുന്നീല,
മായയാൽ മോഹിപ്പീല; അക്ഷ്മിയാൽ മദിപ്പീല;
പോയി പോയെന്നേയ്ക്കുമായ് നീഡംവിട്ടപക്ഷികൾ
അപുനഃപാതസ്പർശമവർതൻ സമുൽക്കർഷ-
മപുനർന്നിദ്രാഗന്ധ,മവർതൻ പ്രജാഗരം;
ആത്തരം പദത്തിങ്കലല്ലയോ ചേർത്തൂ ഭവാൻ
ചാത്തനെ? ബ്ഭവദ്ദയാദേവിക്കെന്നാരാധനം!

47

രൂപഹീനനാമങ്ങേയ്ക്കോരോ മെയ് കല്പിക്കുന്നു;
നാമഹീനനാമങ്ങേയ്ക്കോരോ പേർ കുറിക്കുന്നു;
സർവ്വവ്യാപിയാമങ്ങേയ്ക്കാലയൽ നിർമ്മിക്കുന്നു;
സർവാന്തഃസ്ഥാനമങ്ങേ സ്വാഭീഷ്ടം കേൾപ്പിക്കുന്നു;
ചിത്താതീതനാമങ്ങേച്ചിത്തത്താൽ ധ്യാനിക്കുന്നു;
ബുദ്ധ്യതീതനാമങ്ങേബ്‌ബുദ്ധിയാൽത്തിരക്കുന്നു;
അബ്ധിശായിയെക്കുംഭവാരിയാൽ നിരാട്ടുന്നു;
ശബ്ദകാണ്ഡാലക്ഷ്യനെ സ്തോത്രത്താൽപ്പുകഴ്ത്തുന്നു;

വക്ഷഃസ്ഥലക്ഷ്മീശനെബ്ഭൂഷയാൽ മിനുക്കുന്നു;

കുക്ഷിസ്ഥബ്രഹ്മാണ്ഡനെക്കൊട്ടണച്ചോറൂട്ടുന്നു;
അപ്പുറം തനിക്കില്ല കെല്പെന്നിച്ചടങ്ങോതു-
മല്പനാം നരന്നുമങ്ങാരാധ്യനമ്മാർഗ്ഗത്തിൽ.

48

ആരു ഞാ,നെൻ പ്രസ്ഥാനമെങ്ങുനി,ന്നേതറ്റം പോയ്-
ച്ചേരണം കർത്തവ്യമെ,ന്തൊന്നുമേ ധരിക്കാത്തോൻ
ഞാൻ പഠിച്ചതാം ശാസ്ത്രസംഹതിക്കെല്ലാമെന്നെ-
സ്സാമ്പ്രതം കുഴക്കുവാൻ മാത്രമേ മിടുക്കുള്ളൂ.
സൃഷ്ടിതൻ രഹസ്യങ്ങൾ മർത്ത്യർതൻക്ഷുദ്രപ്രജ്ഞാ-
മുഷ്ടിയാൽ മേയങ്ങളല്ലെന്നിവയ്ക്കെല്ലാമർത്ഥം!
എങ്കിലും കാണാതെ ഞാൻ കാണുവോ, നങ്ങേത്തന്നെ-
യെങ്കലും ചരാചരദ്രവ്യങ്ങളെല്ലാറ്റിലും;
ഉമ്മവെച്ചുറക്കത്തിലോമനിക്കുന്നുണ്ടെന്നെ-
യമ്മയും പിതാവുമാമങ്ങെന്നും ധരിപ്പവൻ.
ഞാനൊന്നില്ലുണർത്തുവാ,നങ്ങേക്കിദ്ദാസന്നെന്തു
വേണമെന്നറിഞ്ഞിടാം; വേണ്ടതൊക്കെയും നൽകാം.”

49

ഓതിനാൻ തപസ്വിയോടച്യുതൻ വാക്യം കൃപാ-
മേദൂരം ത്രയീശീർഷക്ഷീരാബ്ധിദേവാമൃതം.
“വത്സ! നീ ജയിക്കുന്നു ഭക്തികൊണ്ടെനിക്കുള്ളി-
ലുത്സവം നിവർത്തിച്ച നിൻ ദൂതൻ നിഷാദനാൽ.
ജ്ഞാനവാൻ ധ്യാനത്തിനായ്ത്തേടിപ്പോമേകാന്തമാം
കാനനം നിൻ-അല്ലല്ലെൻ ചാത്തൻതൻ ജന്മസ്ഥലം.
നിഷ്കാമം, നിഷ്കൽമഷം, തത്തപസ്സത്യത്ഭുതം;
തന്നൃകൈങ്കാര്യസക്തിപാരതന്ത്ര്യാകൃഷ്ടനായ്
വന്നു ഞാൻ നിന്നെക്കാണ്മാൻ, നിന്നിഷ്ടം ഫലിപ്പിപ്പാൻ
ആ മഹായോഗിക്കു ഞാനക്രീതദാസൻ താദൃക്-
പ്രേമശൃംഖലാബന്ധം പ്രേഷ്ഠംതാൻ മുക്ത്യംബയ്ക്കും.

 

50

ഹന്ത! നിൻതീണ്ടാളാരെൻ ബ്രഹ്മോണ്ഡോദരത്തിങ്കൽ?
സന്തതം പരസ്പരാകർഷണം സാധാരണം.
എങ്കരം നിർമ്മിച്ചതാണിച്ചരാചരവ്യൂഹ,-
മെൻഗൃഹം പാർത്താലിവയ്ക്കേതിന്നുമന്തർഭാഗം;
എൻകൈയുമെൻഗേഹവും തദ്ദ്വാരാ ഞാനും-തീണ്ടു-
മെങ്കിലെൻ സൃഷ്ടിക്കുമുണ്ടു തീണ്ടൽ; ഇല്ലതില്ലെങ്കിൽ.
എന്നെത്തന്നുള്ളം വിട്ടുതള്ളുവോൻ: വെളിക്കു ഞാൻ
നിന്നീടാൻ ചുറ്റും ഹിംസക്കൽക്കോട്ട കെട്ടുന്നവൻ;
താൻ ദുഷ്ടൻ സഗർഭ്യരെ’ദ്ദുഷ്ട’രെന്നാക്രോശിപ്പൂ,
ഭ്രാന്തുള്ളോൻ മറ്റുള്ളോരെ ഭ്രാന്തരെന്നോതും പോലെ,
വൃത്തവും ഗ്രാഹ്യത്യാജഭേദത്തെക്കല്പിപ്പീല;
സദ്വൃത്തൻ സമാരാദ്ധ്യൻ; ദുർവൃത്തനുദ്ധർത്തവ്യൻ