സഖികൾ

“പരഭ്രുതികേ! നീയെന്താണെന്നോടിധം
പരിഭവമായോരോന്നുരച്ചിടുന്നു?
അതികഠിനം താവകമീവചനം
മതിതളിർ മേ തട്ടിത്തകർത്തിടുന്നു!
ഘനനിരകൾ വാനിൽപ്പരന്നു, രണ്ടു
കനകമയതാരം മറഞ്ഞു കഷ്ടം!

നിരുപമമാം നമ്മള്തൻ പോയകാലം
ഒരു ഞൊടി നീയൊന്നു തിരിഞ്ഞു നോക്കു
മലിനതകളെന്ന്യേ മനം കവരും
മലർ വിരിയും കാല്യമതെത്ര രമ്യം
ഇളവെയിലിൽത്തത്തിക്കളിച്ചിടുന്നോ-
രഴകൊഴുകും ചിത്രശലഭങ്ങൾപോൽ
ഇരവുപകലന്യേ നാം രണ്ടുപേരും
ഇരുകരവും കോർത്തു നടന്നോരല്ലേ?
കിളിമൊഴി, ഞാൻ നിന്നെക്കബളിപ്പിക്കാൻ
കളിവചനംപോലുമുരച്ചതുണ്ടോ?
ഒരു ചെറിയ കാര്യവും നീയറിയാ-
തൊളിവിലിവൾ സൂക്ഷിച്ചതോർമ്മയുണ്ടോ?
അയി സഖി, ഞാൻ നിന്നെ ചതിച്ചു വെന്നാ-
യഖിലമറിഞ്ഞെന്തേ കഥിപ്പു കഷ്ടം !