31

ഇങ്ങുവാ നീ കോളരിക്കൂട്ടത്തിൽപ്പെട്ടോനല്ലീ?
യെങ്ങുനിന്നുണ്ടായ് നിനക്കിപ്പതുപ്പകക്കാമ്പിൽ?
തൊണ്ണയിൽക്കോലക്കുയിൽക്കൂടുകെട്ടുണ്ടോ? നിന്റെ
കണ്ണിലേച്ചെന്തീയാരിമ്മട്ടിൽത്തണ്ണീർ വീഴ്ത്തി?
എത്രയോ പയ്യിൽപ്പയ്യാം നിൻമുഞ്ഞിക്കിണങ്ങാത്തൊ-
രിത്തടിപ്പേക്കോലത്തൊ, ലേതുകൈ തുന്നിക്കെട്ടി?
അല്ലെങ്കിൽച്ചിങ്ങത്താനും തന്നുടപ്പിറപ്പിൽക്കൂ-
റില്ലയോ? നീയിക്കോലമെന്നെയോർത്തെടുത്തതാം
നന്നുനന്നേതായാലുമിന്നലയ്ക്കിരി, പ്പടു-
ത്തെന്നുയർക്കാറ്റേ! വാ! വാ! നിന്നെ ഞാൻ തലോടട്ടെ
പേടിക്കേണ്ടെൻ കൈയിലില്ലമ്പൊന്നും; കുറേ നാളായ്
വേടൻതൻതൊഴിൽത്തീണ്ടൽ വിടൊഴിഞ്ഞിരിപോൻ ഞാൻ.

32

തീനിടാം, മേനിച്ചടയ്പൊട്ടുനീങ്ങിയാലെന്തു
വേണമെന്നോതാം; നിനക്കാവതൊട്ടപ്പോൾ ചെയ്യാം.
കാകനിക്കിഴങ്ങിനം പോരയോ തിന്മാൻ? നിന-
ക്കേകുവാനിറച്ചിയില്ലെങ്കിലെൻ മെയ്യല്ലാതെ.
തോന്നുന്നുണ്ടല്ലോ വിലങ്ങൊക്കെയും നീയായ്പ്പിന്നെ
ഞാൻ നിനക്കേകാവതോ തീനിനായ് നിന്നെത്തന്നെ?
വേണ്ടവേണ്ടതെന്നത്രേ ചൊൽവൂ നിൻ നിണച്ചായം
പൂണ്ടിടാച്ചുണ്ടും പല്ലും, നീയുമിന്നെന്നൊടൊത്തോൻ.”
എന്നുരച്ചേകീ കുറെസ്സാത്ത്വികാഹാരം വേടൻ;
തന്നുള്ളിൽകൊണ്ടാനതെൻ തമ്പുരാൻ ഭക്തപ്രിയൻ.

‘വീർക്കുന്നീലല്ലോ പള്ള’യെന്നോതിക്കുറെത്തുറു-

പ്പാഴ്കച്ചിവച്ചാൻ മുന്നി,ലായതും തിന്നാൻ ഹരി.

33

പിന്നെയാവ്യാധൻ ചൊന്നാൻ: ഞാനെനിക്കായിട്ടല്ല
നിന്നെയിങ്ങിപ്പോൾവരാൻ നേർന്നതെൻ ചാർന്നോർമുത്തേ!
അങ്ങൊരാളടുത്തുണ്ടു നാടും തൻ വീടും വെടി-
ഞ്ഞിങ്ങുവന്നിരിക്കുന്നു നിന്നെക്കണ്ടെന്തോ നേടാൻ.
ഉണ്ണുകി,ല്ലുറങ്ങുകി,ല്ലോർക്കുകില്ലൊന്നും വേറെ;
നിന്നെത്താൻ നിനയ്ക്കുന്നു നീണാളായൊരേ നില്പിൽ.
മാട്ടിൻപാൽ കുടിച്ചേറെ മെയ്കൊഴുത്തവൻ, പണ്ടു
കാട്ടിലേക്കല്ലും മുള്ളും കാലിന്മേൽ തറയ്ക്കാത്തോൻ.
നാൾചെന്നായോരോന്നായ്‌വന്നാവതും കടിച്ചുതി-
ന്നാച്ചതപ്പറ്ററ്റുപോയ്; ചോരനീർ വേർമാഞ്ഞുപോയ്;
കോലിലും മെലിഞ്ഞൊരാക്കോലത്തിലിപ്പൊളെല്ലും
തോലുമേ കാണ്മാനുള്ളൂ പാവമേ വെറും പാവം!

34

കണ്ടു ഞാനവൻ നില്പതിക്കണക്കൊട്ടേറെ നാൾ;
വെന്തലിഞ്ഞെന്നുൾക്കട്ടി വെള്ളമായൊലിച്ചുപോയ്
ഓർത്തു ഞാൻ; “അവൻ മറഞ്ഞിക്കാട്ടിൽ മണ്ണായ്പ്പോയാൽ-
പ്പേർത്തുമെൻ തലയ്ക്കല്ലീ വീഴ്വതപ്പിണപ്പിണി?
മന്നിലാർ പിറപ്പീല പണ്ടുമിപ്പൊഴും മേലു-
മുണ്ണുവാൻ-ഉറങ്ങുവാൻ-ഉണ്ടാക്കാൻ-ഒടുങ്ങുവാൻ?
ആവകയ്ക്കാവില്ലെന്നെത്തീർത്തതെൻപുരാൻ, ഞായർ-
ക്കൈവിളക്കെന്നും വാനിൽ കത്തിച്ചെന്നകം കാണ്മോൻ.
ആകയാൽ നായാടി ഞാൻ-നീ വിലങ്ങല്ലീ?-നിന്നെ-
യേകിടാമെന്നോതിനേ,നെന്തിനും മുതിർന്നോനായ്.
ആഞ്ഞതേയുള്ളൂ കുറഞ്ഞോന്നുഞാൻ ചെന്തീതട്ടി-
ക്കാഞ്ഞൊരച്ചെടിക്കൊറ്റക്കൈക്കുമ്പിൾത്തണ്ണീർ വീഴ്ത്താൻ.

35

പോകനാമങ്ങോട്ടെന്റെ പൊന്നുടപ്പിറപ്പേ! വാ,
നീ കട,ന്നെന്തിന്നിത്ര വിമ്മലും വിതുമ്മലും?

തള്ളിയിട്ടോടാൻ പറ്റി”ലെന്നുരച്ചവൻ ചാർത്തീ

വള്ളിയാൽ പിണച്ചോരു വൻവടം കഴുത്തിങ്കൽ.
പണ്ടു തൃത്താലിച്ചാർത്തിൽപ്പാൽക്കടൽപ്പെൺപൈതലാൾ
കണ്ഠത്തിൽ സമർപ്പിച്ച കൽഹാരപ്പൂമലയും
ആ യശോദയാൾ തന്റെ മൺതീറ്റി നിർത്താൻ മെയ്യി-
ലായം പൂണ്ടേച്ചേച്ചിട്ട കർഷിപ്പാനിടും വള്ളി-
ച്ചങ്ങലയ്ക്കൊപ്പം സുഖം ശാർങ്ഗിക്കു നൽകീലേതും
ജീവനാഥയെക്കാളും-പോറ്റിടും തായെക്കാളും-
കേവലം നിഷ്കാമരാം ഭക്തർ താൻ ദേവന്നിഷ്ടം.