കീശസന്ദേശം

ടുത്തു പാതിരാ,വടച്ചു വാതിൽ ഞാൻ
കെടുത്തു റാന്തൽ പോയ്ക്കിടന്നു മെത്തയിൽ:
പുകച്ചിൽ വീണ്ടുമെൻ തലയ്ക്കു വായ്ക്കുന്നു:
പകച്ചു നിൽക്കുന്നു ഭഗവതി സുപ്തി.
“വരുവൊരുവഴി മറന്നവൾപോലെ–
യിരുളിലെങ്ങെങ്ങു പരിഭ്രമിപ്പു നീ?
തിരുവുരു തായയ്ക്കുരുകരുണതാൻ;
വരൂ വരൂ! ദേവീ! തരൂ തരൂ സുഖം.”
ഇവണ്ണം നിദ്രയോടിരന്നൊരെൻ മുറി
സുവർണ്ണ വർണ്ണമായ്ച്ചമഞ്ഞു തൽക്ഷണം.
കരിയിരുൾമഴമുകലിൻ മെയ് മിന്നി–
യരിയതുമിന്നൽപ്പിണറണി ചാർത്തി.
ഉറക്കമാർന്നൊരെൻ വിളക്കു തന്നെത്താ–
നുണർന്നുവോ പെട്ടെ, ന്നിതെന്തൊരത്ഭു-തം?
അതല്ല വാനിൽനിന്നണഞ്ഞു തേജസ്സൊ–
ന്നധന്യനാമെന്നെയനുഗ്രഹിക്കയോ?
അതികുതുകി ഞാൻ മിഴിരണ്ടും തുട–
ച്ചതിഥിയാരതെന്നടുത്തു നോക്കിനേൻ.
അലിവിലെൻ മുന്നിൽ വിലസുവതൊരു
വലീമുഖവംശമകുടഹീരകം.
കദളികാടവീനിഖാസി, രാഘവ–
പദസരസിജമധുവ്രതവ്രതി,
അനൂനവൈഭവനണഞ്ഞിതോ മുന്നിൽ
ഹനൂമദാഘ്യനാമശേഷസൽഗുരു?
കുടുകുടെക്കണ്ണീർ പതിപ്പു പൂങ്കവിൾ–
ത്തുടുത്തുടെപ്പൊന്നായ്ക്കഴുകും മാരിയായ്;
അകത്തുകത്തുവോരഴൽക്കൊടും തീ തൻ-
പുക വെളിക്കൊൾവൂ ചുടുനെടുവീർപ്പായ്.
അരുതരുതെന്നു വിലക്കുവാൻ ഞാനെ–
ന്നിരുകരവുമൊന്നിളക്കീടും മുന്നേ
അഹോ!ദയാർദ്രമീ വചനമെന്നൊട–
മ്മഹോപദേശകൻ കപീന്ദ്രനോതിനാൻ:

ii

ശുഭം ഭവിക്കട്ടേജഗത്തി, നേവർക്കു–
മഭംഗുരോദയമവാപ്തമാകട്ടെ.

 

ധരിച്ചുവോ നീ നിന്നതിഥിയാരെന്നു?
ധരിച്ചില്ലെങ്കിൽ ഞാൻ ധരിപ്പിക്കാമിപ്പോൾ
കരുതുക വത്സ! കപിയാമെന്നെ നിൻ
പുരുഷവർഗ്ഗത്തിൻ പിതൃഭൂതനെന്നായ്
പിതാമഹൻ പണ്ടിപ്പൃഥിവി നിർമ്മിച്ചാ–
നതാന്തമാകും തൻ തപോബലത്തിനാൽ,
സമസ്തസമ്പത്തിൻ വിലാസരംഗമായ്,
സമഗ്രഭങ്ഗിതൻ വിലാസരംഗമായ്
അലകടൽപ്പൂമ്പട്ടരയ്ക്കണിയുവോ–
ളചലവക്ഷോജഭരം വഹിപ്പവൾ,
തരംഗിണീഹാ-രലതകൾ ചാർത്തുമ്പോൾ,
തരുവല്ലീപത്രാവലി ധരിപ്പവൾ,
ധ്രുവാദിനക്ഷത്രസുമങ്ങൾ ചൂടുവോൾ,
ദിവാകരേന്ദുക്കൾ വിളക്കെടുപ്പവൾ,
അധോഭുവനത്താൽ മെതിയടിയാർന്നോൾ
ത്രിദിവത്താൽ ദിവ്യകിരീടം പൂണ്ടവൾ;
ധരണിയാമസ്മജ്ജനനി മിന്നുന്നു;
ശരണമാർക്കും തച്ചരണപങ്കജം.