അതുമിതും ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍
അതുമിതും
ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍
വിണ്ണാറ്റിന്‍ വെള്ളത്തോടൊതുന്നു ചാരായം :
‘നിന്നില്‍ നിന്നെന്‍ നിലയെത്ര മെച്ചം !
ആരെയും തീരാത്ത ദാഹത്തില്‍ വീഴ്ത്തുവോ
നാരെയും ഭ്രാന്തില്‍ ഞാന്‍ മത്താടിപ്പോന്‍
നിന്നെക്കൊണ്ടെന്താവും?’ മൂകമാം ഗംഗാം ബു
കണ്ണുനീര്‍ തൂകുന്നു കാരുണ്യത്താല്‍.
സാധ്വിയോടോതുന്നു ധൂളിപ്പെ’ണ്ണെന്നെ നീ
പാര്‍ത്തുവോ? ഞാനെത്ര ഭാഗ്യമുള്ളോള്‍!
ഏതു പൂമ്പാറ്റയെന്‍ മെയ്ത്തീയില്‍ വേകുന്നീ
ലേതുകൈക്കോടു ഞാനേകുന്നീല!
ആനന്ദമെന്തു നീ കണ്ടു?’ തന്‍ കാതില്‍ക്കൈ
യാനതവക്ത്രയായ് വയ്പൂ സാധ്വി.
വൈദ്യനോടോതുന്നു പോരാളി: ‘ഞാനെത്ര
കീര്‍ത്തിമാന്‍! കൈനിലച്ചുണ്ടെലി നീ.
ഏതൊരു മെയ്യിലും പായുവോന്നെന്‍ ശസ്ര്ത
മാതുരന്‍തന്മെയ്യില്‍ നിന്റെ ശത്രം
ഞാനല്ലീ നിന്‍ വൃത്തി പാലിപ്പോന്‍?’ പുഞ്ചിരി
താനറിഞ്ഞീടാതെ കൊള്‍വൂ വൈദ്യന്‍.
യോഗിയോടോതുന്നു വിത്തേശന്‍: ‘ഞാനത്രേ
യോഗവാന്‍; നീയല്ലീ പിച്ചതെണ്ടി?
മേടയും മെത്തയും ധാന്യവും നാണ്യവും
പേടമാന്‍ നേര്‍മിഴിമാരുമെന്യേ
എന്തിന്നു ജീവിതം?’ താപസന്‍ ലോകത്തി
ന്നന്ധതയോര്‍ത്തുനിന്നംബരപ്പൂ.
ഭൗതികവിജ്ഞാനമദ്ധ്യാത്മജ്ഞാനത്തോ
ടോതുന്നു: ‘സോദര! പോരും ധ്യാനം!
ലോകത്തിന്നുല്‍ഗതി ഞാനല്ലീ സാധിപൂ?
ദേഹിക്കു ദൈവത്തിന്‍ മേന്മ ചേര്‍പ്പൂ?
പാഴ്ക്കിനാവെന്തുണ്ടു നേടുവാന്‍?’ ആ വാക്കു
കേള്‍ക്കുന്നീലദ്ധ്യാത്മജ്ഞാനമേതും.
മണിമഞ്ജുഷ
Leave a Reply