കുഞ്ചന്‍നമ്പ്യാര്‍

ഹരിഹരതനയൻ തിരുവടി ശരണം
വിരവൊടു കവിചൊൽ വരമരുളേണം
മറുതലരടിയനൊടടൽ കരുതായ് വാൻ
കരുതുന്നേൻ കരുണാമൃതസിൻധോ!
കരി, കരടികൾ, കടുവാ, പുലി, സിംഹം
വനമതിൽനിന്നു വധിച്ചതുപോലെ
മറുതലർതമ്മെയൊഴിച്ചരുൾ നിത്യം
തകഴിയിൽ വാണരുളും നിലവയ്യാ!
അണിമതി കലയും തുമ്പയുമെല്ലും
ഫണിപതി ഫണഗണമണികളുമണിയും
പുരരിപുതൻ പദകമലേ പരിചൊടു
പണിയുന്നവരുടെ പാലനശീലൻ
പ്രണയിനിയാകിന മലമകൾ താനും
പ്രണയസുഖേന രമിപ്പാനായി
ക്ഷണമൊരു കരിവരമിഥുനമതായി
ക്ഷണികമതാകിന വിഷയസുഖത്തിൽ
പ്രണയമിയന്നൊരു രസികൻമാരവർ-
പ്രണിഹിതകുതുകം വാഴുംകാലം
മണമിയലുന്ന മരപ്പൂങ്കാവിൽ
മണലിൽ നടന്നു മദിച്ചു മരങ്ങടെ-
തണലിലിരുന്നു രമിക്കുന്നേരം
ഗുണവതിയാമുമതന്നുടെ മകനായ്
ഗണപതിയെന്നൊരു മൂർത്തിവിശേഷം
പ്രണതജനങ്ങടെ വിഘ്നമൊഴിപ്പാൻ
പ്രണയിതകുതുകം വന്നുപിറന്നു.
ക്ഷണമാത്രം തൻതിരുവടിയടിയനു
തുണമാത്രം ചെയ്തീടുന്നാകിൽ
ഗുണപാത്രം ഞാനെന്നിഹ വരുവൻ
അണുമാത്രം മമ സംശയമില്ല
ഗണരാത്രങ്ങൾ കഴിഞ്ഞതിലങ്ങൊരു
കണമാത്രം പുനരുണ്ടായില്ല;
തൃണമാത്രം ബഹുമാനവുമില്ല
ധനവാൻമാരുടെ സഭയിൽ വരുമ്പോൾ
പരമാർത്ഥം പറയാമടിയന്നൊരു
പരനിൻദാദികൾ നാവിലുമില്ല.
പരിചൊടു സൻതതമംബരതടിനീ-
പുരിയിൽ വസിച്ചരുളീടിന ഭഗവാൻ
പരമാനൻദമയാകൃതി കൃഷ്ണൻ
പരദൈവതമടിയന്നനുകൂലം.