ഉഗ്ര പെരുകിന ധൃതരാഷ്ട്രാത്മജ-
നഗ്രജനാകിയ ധർമ്മാത്മജനുടെ
നിഗ്രഹമല്ലാതുള്ളൊരു തൊഴിലുക
ളൊക്കെയെടുത്തു തടുത്തു വലച്ചും
പലരും കാണ്കെ ദ്രൌപദിതന്നുടെ
തലമുടി പിടിപെട്ടടിയും കൂട്ടി
ഝടിതി പൊഴിച്ചും പുടവയഴിച്ചും
പൊടിയിലിഴച്ചും പൂജകഴിച്ചും
ദുശ്ശാസനനെന്നവനെപ്പോലെ
കശ്മലനായിട്ടൊരുവനുമില്ല;
മര്യാദയ്ക്കു നടക്കണമെന്നു
ദുര്യോധനനൊരു ഭാവവുമില്ല;
ജ്യേഷ്ഠനിരിക്കെക്കുരുവംശത്തിൽ
ജ്യേഷ്ഠൻ ഞാനെന്നവനുടെ ഭാവം
ജ്യേഷ്ഠനെ നാട്ടിൽ കണ്ടെന്നാകിൽ
ചേട്ടകൾ തല്ലിപ്പല്ലു പൊഴിക്കും;
നാടും നഗരവുമൊക്കെ വെടിഞ്ഞിഹ
കാടും വാണു വലഞ്ഞു യുധിഷ്ഠിരൻ
അവനുടെ തമ്പി ധനഞ്ജയനിപ്പോൾ
ശിവനെസ്സേവ തുടങ്ങി പതുക്കെ;
ഭുവനം മൂന്നുമടക്കി വസിപ്പാ-
നവനുണ്ടാഗ്രഹമതു സാധിക്കും;
ശിവനും പിന്നെ സേവിപ്പോരെ
ശിരസികരേറ്റാനൊരു മടിയില്ല;
കുടിലതയുള്ളൊരു ചന്ദ്രക്കലയും
മുടിയിലെടുത്തു നടക്കുന്നില്ലേ?
ഭുവനദ്രോഹം ചെയ് വാനായി
ശിവനെച്ചെന്നു ഭജിക്ക നിമിത്തം
ഭവനം മൂന്നു ലഭിച്ച പുരന്മാർ
ഭുവനം മൂന്നും ഭസ്മമതാക്കി;
നമ്മുടെ മകനെന്നാകിലുമിങ്ങനെ
നിർമ്മര്യാദം ഭാവിച്ചാലതു
സമ്മതമല്ല നമുക്കൊരുനാളും
തൻ മതഭംഗം ചെയ്തേ പോരൂ;
തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ
പിള്ളയെടുത്തു തടുക്കേയുള്ളു;
തന്നേക്കാൾ പ്രിയമല്ല ജനത്തിനു
തന്നുടലീന്നു പിറന്നതു പോലും;
വല്ലാമക്കളിലില്ലാമക്കളി-
തെല്ലാവർക്കും സമ്മതമല്ലോ;
എന്നു മനസ്സിലുറച്ചുടനെ സുര-
സുന്ദരിമാരെ വിളിച്ചുവരുത്തി;
“സുരകുലതരുണിമനോഹരയാകിയ
സുരുചിരതരുണി തിലോത്തമയെങ്ങ്?
ഉർവശിയെങ്ങ്? മേനകയെങ്ങ്?
സർവ്വഗുണാംബുധി രംഭയുമെങ്ങ്?