കാലം

കാലമാം ചതുഷ്പാത്തിന്‍ പിന്നില്‍ നിന്നോതീടുന്നു
‘കാലമൊക്കെയും ചെയ്യും ചെയ്യുന്നു’ ണ്ടെന്നായ്ച്ചിലര്‍

ആ വാക്യം കാലം കേട്ടു പിന്തിരിഞ്ഞുരയ്ക്കുന്നു;
‘ദൈവാദിഷ്ടം താനെനിക്കെന്‍ ധര്‍മ്മം പുരോഗതി.
പക്ഷേ ഞാന്‍ ഗരുത്മാന,ല്ലല്പാല്പം മുന്നോട്ടു കാല്‍
വച്ചുവച്ചിഴഞ്ഞിഴഞ്ഞെന്‍ലക്ഷ്യം നോക്കിപ്പോകും.
എത്രമേല്‍ ഭാരം മര്‍ത്ത്യരെന്‍ ചുമല്‍പാട്ടില്‍ക്കേറ്റു
മത്രമേല്‍പ്പതുക്കെയാമെന്‍യാനം തദുന്മുഖം.
എന്‍പേരില്‍ നിങ്ങള്‍ക്കില്ല വിശ്വാസം; ഉണ്ടെന്നാകി
ലെന്‍ഭാരം കുറേപ്പേറാന്‍ നിങ്ങള്‍ക്കും ശിരസ്സില്ലേ?
എന്നെവിട്ടൊഴിഞ്ഞാലും പോരുമിപ്പിട്ടോതാതെ
പിന്നില്‍നിന്നെന്‍ കാല്‍ കെട്ടും സൂത്രക്കാര്‍ ഭവാദൃശര്‍.
‘കാലമൊക്കെയും ചെയ്യും ! ചെയ്യില്ലേ?’ നിങ്ങള്‍ക്കെന്തു
വേലയിമ്മന്നില്‍പ്പിന്നെ? ത്തീറ്റിയും തിമിര്‍പ്പുമോ?’