ആനന്ദാലുള്ളം തുളുമ്പിനില്ക്കു-
മാഴിതൻ തീരത്തിലെത്തി ഞങ്ങൾ,
തങ്ങളിൽത്തങ്ങളിൽപ്പുല്കിപ്പോകും
ഭംഗപരമ്പര നോക്കി നിന്നൂ;
അന്തമറ്റോരക്കടലിലപ്പോൾ
പൊൻതോണിയൊന്നു കണ്ടോതി നാഥൻ;
“ഓമനേ,യിക്കടൽ ശാന്തം, നമ്മൾ-
ക്കോടിക്കളിച്ചു രസിച്ചു പോകാം.”
‘അക്കളിത്തോണിയിലേറിയാൽ നാ-
മക്കരയെത്തുമോ?’എന്നു ഞാനും;
‘ഉൾക്കരുത്തൊന്നു കരസ്ഥമാമെങ്കി-
ലൊക്കെയും സാധ്യ’മെന്നപ്പുമാനും.
എന്തി,നത്തോണിയിലേറി ഞങ്ങൾ
ചെന്തീപ്പൊരിയും ചിതറിയെന്നിൽ!
ഗാനങ്ങളോരോന്നു പാടിപ്പാടി-
സ്സാനന്ദം തോണി തുഴഞ്ഞു മന്ദം.
ഒട്ടിടയങ്ങനെ സഞ്ചരിക്കേ
മട്ടൊക്കെ മാറി, മറഞ്ഞു ചന്ദ്രൻ!
വൻ തിരമാലയിരച്ചുപൊങ്ങി-

 

യന്ധകാരാവൃതമായി വാനും!
അക്കളിത്തോണി കമഴ്ന്നു ഞങ്ങ-
ളക്കടൽമധ്യത്തിൽ ത്യക്തരായി!…”