ഇരുവരുമീ നമ്മൾതൻ രാഗതീർത്ഥം
ഒരു കടലിൽ വീഴുമെന്നാരറിഞ്ഞു?
പ്രിയസഖി, ഞാൻമൂലമപ്പുരുഷൻ നിൻ-
പ്രിയതമനായ്ത്തീരാതിരുന്നിടേണ്ടാ;
കരൾകവിയുമെന്നുടെ ദിവ്യരാഗം
കരഗതമദ്ധന്യനു, ധന്യനായ് ഞാൻ!
ഒരു ചെറിയ നീർപ്പോള ഞാനിങ്ങെത്തൂ-
മിരുളിനുടെ വീർപ്പിൽത്തകർന്നുകൊള്ളാം!”

സഖികളവർ മൗനംഭജിച്ചു, വാനിൽ
ശശിയെയൊരു കാർമുകിൽ മൂടിനിന്നൂ!

 

മരണം
മരണം മനോഹരപ്പച്ചിലവിരിപ്പിട്ട
ഗിരിതൻ സാനുപ്രാന്തം തഴുകും തരംഗിണി;
തളിരും വാടാമലർക്കുലയുമിടതിങ്ങി-
ത്തളരാതെന്നും തെന്നലേറ്റാടും ലതകളാൽ
നിത്യസൗന്ദര്യത്തിന്റെ നർത്തനമാമാരംഗ-
മെത്തുവായിട്ടെന്തെൻ മാനസം പതറുന്നൂ?
അഴലിൻ കയ്ക്കും കായ്കളെത്ര തിന്നാലും വെറും
നിഴലാം മർത്ത്യന്നതിലില്ല വിശ്വാസം തെല്ലും!
ദ്യോവിനെക്കണ്ടെത്തുവാനായിട്ടു സന്തപ്തമാം
ജീവിതമണൽക്കാട്ടിൽപ്പെട്ടുകൊണ്ടനാരതം
വരളും നാവാലുപ്പുകലരും കണ്ണീർദ്ധാര
വളരെക്കുടിച്ചു തൻതൃഷ്ണയെ വളർത്തുന്ന
നരനച്ചിദാനന്ദപ്പാൽപ്പുഴയൊഴുക്കിൽ ചെ-
ന്നൊരു കൈക്കുമ്പിൾ പൂർണ്ണമാക്കുവാൻ മടിപോലും!