ലക്ഷ്യം

ഉണ്ടൊരു പരിധി, യെന്മാനസം ചൂഴ്വോരിരുൾ-
ക്കുണ്ടിനു, മങ്ങേപ്പുറത്താകവേ തേജോമയം!
അങ്ങതിന്നവസാനമെന്നപോലാനന്ദത്തിൻ-
മംഗളമയരേഖയൊന്നതാ കാണാം നീളേ
ആയതിന്നങ്ങേപ്പുറത്താരമ്യപുലർകാല-
ശ്രീയെഴുമൊരു പുത്തൻപൂവനം പുലരുന്നു
അക്കളി വനികയിൽ പച്ചപ്പുൽ വിരിതന്നി-
ലിപ്പൊഴുമിരിപ്പുണ്ടെന്നാനന്ദമെന്നെത്തേടി
ഇത്രയും കാണാമെനിക്കായതും ശരിക്കോർത്താൽ
വ്യക്തമല്ലയ്യോ കഷ്ട,മെന്തിതെൻ വ്യാമോഹമോ!
തകരും ചിത്തം കാണ്മാനുള്ളതാണെന്നാ,ലെന്റെ
മുകുരം പൊടിപുരണ്ടാകവേയിരുണ്ടതാം!

തീരാത്ത താപാഗ്നിയാൽ തപ്തനായ്ച്ചൊരിയുമെൻ
തോരാത്ത കണ്ണീർധാരയൊപ്പിടാനനുദിനം
ഭാസുരപ്രഭവീശിയെത്തുകയാണെൻ മുന്നിൽ
വാസരച്ചെമ്പട്ടൊളിത്തൂവാലയോരോന്നായി
തൂകിടും ബാഷ്പാൽ ഞാനെൻ കണ്ണാടി കഴുകി,യ-
ത്തൂവാലത്തുമ്പുകൊണ്ടു തൂത്തുതാൻ കഴികയാം!
ഒട്ടിടയേവം തുടച്ചീടവേ ചെളിയാലെൻ-
പട്ടുറുമാലും ഹാ! ഹാ! പങ്കിലമായ്ക്കാണ്മൂ!
ഇത്തരമമൂല്യമാം ചെന്തളിർക്കൈലേസുക-

 

ളെത്ര കീറിയാലൊന്നീ മുകുരം തെളിവാവോ!
പേശളച്ചിറകിണ വീശി വീശിയെന്മുന്നി-
ലാശയും കുതികൊൾവൂ കൂട്ടരേ, തടയായ്‌വിൻ.
കാണണം കാണാനുള്ളതന്നോളം പൊഴിയുമെൻ-
ഗാനങ്ങളശേഷവും പൂഴിയിലടിയട്ടേ!
തോൽവിതന്നശ്വോപരിയേറി ഞാൻ, വിജയത്തിൻ-
തോളെത്തിപ്പിടിപ്പോളം തെല്ലിട വിരമിക്കാ!