ചുംബനശതങ്ങളാൽ പറഞ്ഞുതീർത്തു.
വല്ലതുമങ്ങിങ്ങേകാൻ ഭാവിക്കും സമയത്തിൽ
വല്ലാതെ വിറകൊള്ളും കരതലത്താൽ
ഞങ്ങളന്യോന്യമുടലാകവേ പുളകമാം
മംഗളപ്പുതപ്പിട്ടു പുണർന്നു ഗാഡം!
കണ്ടു ഞാനന്നാളൊരു കാമ്യമാം ലോക, മതാ
വിണ്ടലമല്ലാ വെറും വസുധയല്ലാ!

ആ ലോകത്തങ്ങു കണ്ടതാലോചിച്ചൊരു ചിത്ര-
മാലേഖം ചെയ്തീടാൻ ഞാൻ മുതിർന്നനേരം
പൂർവദിഗ്വധൂമുഖച്ചില്ലുതന്നുള്ളിലത-
പ്പൂഷാവു വരച്ചാദ്യമുയർത്തിക്കാട്ടി!
ഉണ്മയിലന്നു കേട്ട ഗാനങ്ങൾ പാടിനോക്കാ-
നെന്മനോവീണക്കമ്പി മുറുക്കുന്നേരം,
ചാരുവായ്ക്കിളിനിര പാടിടും കളഗാന-
ധാരയാൽ പരിസരം മുഖരിതമായ്!
ആവുംമട്ടൊരു ലഘുകാവ്യമെഴുതുവാൻ ഞാൻ
ഭാവനത്തൂലികയൊന്നെടുത്തനേരം,
പാവനപരിമളമാർന്നിടും പൂക്കൾതോറും
പൂവനമഖിലവും പകർത്തിക്കാട്ടീ!