അസ്വാസ്ഥ്യം

പതിവാ,ണവൾക്കെന്നും തെല്ലിട കരഞ്ഞാലേ
മതിയാകുള്ളു; നിത്യജോലികൾ തീരാറുള്ളു;
കാരണ, മറിഞ്ഞതില്ലാരുമേ, ചോദിച്ചാലും
താരണിവേണിക്കേറെത്തപ്പലാണതു ചൊല്ലാൻ
ആരെയോപറ്റിക്കൊച്ചു ‘കോമളം’ കഥിക്കുമ്പോൾ
‘ശാരി’തൻ വളർവക്ത്രം സായാഹ്നരാഗം പൂശും,
സന്തതമെന്തേ കുറിച്ചോമലാൾ നൂറായ്ക്കീറി
സ്സന്തപ്തനെടുവീർപ്പിലെമ്പാടും പറപ്പിക്കും!

കൂട്ടുകാർ ചിലപ്പൊഴുതോതിടും, “കൊള്ളാം കൊള്ളാം
കൂട്ടിലെക്കിളിക്കുമുണ്ടവ്യക്തമേതോ ഗാനം!”
“സരസം, ഞാനക്കഥ ചൊല്ലിടാം, ക്ഷമിക്ക നീ”
വിരസം ഭാവിക്കുന്ന തോഴിയോടവളോതും!

സമുദായത്തിൻ തൂറുകണ്മുമ്പിൽ നമിക്കുവാൻ
ക്ഷമയെശ്ശീലിക്കുന്ന ചിത്തവും പഠിക്കേണം!…..