എന്നെ നീ ധന്യനാക്കണേ!

(ജോൺ ഡ്രൈഡൻ)

വിജയം നിഴലിച്ചീടും
നിൻ നീലനയനത്തിനായ്
വിധുനേർമുഖി, കൈക്കൊൾകി-
ന്നൊരുസമ്മാന,മോമനേ!       1

തവ ചേവടിതന്മുന്നിൽ
തല താഴ്ത്തുന്നിതൊട്ടുപേർ
എന്നാലവരിൽനിന്നെന്നെ
വേർതിരിച്ചറിയേണമേ!       2

ആയിരം കാന്തവസ്തുക്കൾ
കാണ്മതുണ്ടിവനെങ്കിലും
നിന്നെ മാത്രം വിശേഷിച്ചു
വീക്ഷിച്ചീടുന്നതുണ്ടു ഞാൻ.       3

 

വെൽവു നിൻ വദനാംഭോജം
സർവ്വസൗന്ദര്യസഞ്ചിതം
തവ ചേഷ്ടകളോരോന്നു-
മാകർഷിക്കുന്നു മന്മനം       4

നീ നിശ്ശബ്ദത ഭഞ്ജിച്ചു
നിലകൊള്ളുന്നവേളയിൽ
തൂമരന്ദം തളിച്ചീടും
തവ വാക്കുകൾ കേൾക്കുവാൻ       5

തങ്ങൾ പാടുന്ന സൂക്തങ്ങൾ
സർവ്വവും വിസ്മരിച്ചുടൻ
ആകാശദേവിമാരെല്ലാ-
മാഗമിപ്പൂ തവാന്തികേ!       6

എന്നാലവർ ശുഭേ, നിന്നെ-
ക്കണ്ടുനിൻ മൊഴി കേൾക്കവേ,
പിരിയാൻ മടി പൂണ്ടാശി-
ച്ചിരിക്കാമൊത്തുവാഴുവാൻ.       7

ഒരു സൗന്ദര്യവും നിന്നി-
ലിനിയില്ലൊത്തുചേരുവാൻ
എന്നാലവകൾ ശൂന്യംതാൻ
സ്നേഹിച്ചീടായ്കിലെന്നെ നീ       8

നീയെന്നെ നിരസിച്ചാകിൽ
നിലച്ചൂ നിന്റെ മാധുരി
തേന്മാവിൽ പടരാതുള്ള
തൈമുല്ലയ്ക്കെന്തു കൗതുകം?       9

എന്റെ നേരേയടിച്ചീടും
ദുർവ്വിധിക്കാറ്റിനെ ക്ഷണം
തടുത്തുനിർത്തിയാലും നീ
സദയം സാരസേക്ഷണേ!       10

മരണം വരുമെന്നോടു
മല്ലടിച്ചു ജയിക്കുവാൻ
അതിന്മുമ്പമലേ, വൈകാ-
തെന്നെ നീ ധന്യനാക്കണേ…       11