അങ്ങിനെ തന്നെ ഉണർത്തിപ്പൂതും ചെയ്തു. അകമ്പടി നടന്നു തുറശ്ശേരി കടത്തി വിട്ടു വണങ്ങി പോന്നു കീഴലുർ നായന്മാർ എന്നു കേട്ടിരിക്കുന്നു. തുറശ്ശേരി കടന്നെഴുന്നെള്ളുകയും ചെയ്തു. നീരാട്ട്കുളിക്ക് എഴുന്നെള്ളുംപോൾ, ആയിരംനായർ കോട്ട വളഞ്ഞ പ്രകാരം അറിഞ്ഞിട്ട് വേഗേന കോട്ടക്കുള്ളിൽ എഴുന്നെള്ളി, മേനോക്കിയെയും ചാലപ്പുറത്ത് നായകിയെയും തിരുമുമ്പിൽ വരുത്തി, നിങ്ങൾ ഇരുവരും മുമ്പിനാൽ പറഞ്ഞ സത്യം തന്നെ എന്നു നമുക്ക് വഴിപോലെ ബോധിക്കയും ചെയ്തു. മരിക്കയൊ രാജ്യം ഒഴിഞ്ഞു പോകയൊ വേണ്ടു എന്നു നിങ്ങൾ വിചാരിച്ചു പറയെണം എന്നരുളിച്ചെയ്യാറെ, യുദ്ധം ചെയ്തു രാജാവ് മരിക്കുമ്പോൾ, ഞങ്ങൾ കൂട മരിക്കേണ്ടിവരും എന്നു കല്പിച്ചു, മാനവിക്രമന്മാരോട് യുദ്ധം ചെയ്തു ജയിപ്പാൻ പണിയാകുന്നു; അതുകൊണ്ടു രാജ്യം ഒഴിഞ്ഞു പോകുന്നത് നല്ലതാകുന്നു എന്നുണർത്തിച്ചാറെ, നമ്മുടെ ലോകരെ കൂട്ടിവരുത്തി, യുദ്ധം ചെയ്യിച്ചു നില്ക്കുകയും വേണം. അപ്പോൾ ഞാൻ വേഷം മാറി പൊയ്ക്കൊള്ളുന്നതുമുണ്ടു. അപ്രകാരം ചെയ്തൂ. പൊറളാതിരി കോട്ട ഒഴിഞ്ഞു പോകയും ചെയ്തു.

പൊറളാതിരി രാജ്യഭ്രഷ്റ്റനായി യുദ്ധത്തിൽ തോറ്റു പുറപ്പെട്ടു ചെന്നു, ആ സ്വരുപത്തിങ്കൽ വിശ്വസിച്ചിട്ടുള്ള കോലത്തിരിയെ കണ്ടാറെ, മുഖ്യസ്ഥാനത്തിന്നു മുക്കാതം നാടും ൩000 നായരെയും കൊടുത്തു, നാട്ടടി എന്ന (അടിയൊടി) പേർകൊടുത്തിരുത്തുകയും ചെയ്തു. ആ വംശമത്രെ കടുത്തനാട്ട തമ്പുരാനാകുന്നതു. കുറുമ്പിയാതിരി രാജാവുടെ സംവാദത്താൽ കോലത്തിരികൊടുത്തിരിക്കുന്നു; പൊറളാതിരി രാജാവിന്നു കടത്തനാടു മുക്കാതം വഴിനാടും പുതിയ കോയിലകത്തു വാഴുന്നോലും ഇളങ്കുളം കുറുപ്പും തോട്ടത്തിൽ നമ്പിയാരും, നാരങ്ങോളി നമ്പിയാരും, പോർക്കാട്ടുശ്ശേരി നമ്പിയാരും, ചെമ്പറ്റകുറുപ്പും ൩000 നായരും, കാവിൽ ഭഗവതിയും, ഇങ്ങിനെ കവിയടക്കം.

അങ്ങിനെ അടക്കം ചെയ്തതിന്റെ ശേഷം താമൂതിരിപ്പാട്ടിലെ വലിയതമ്പുരാൻ മേനോക്കി ഏറനാട്ട വാഴ്ചയാക്കി പാതി കോയ്മയും ൫000 നായരേയും കല്പിച്ചു, “പൊറളാതിരിയുടെ കോയ്മ നടത്തി കൊൾക വേണ്ടും” എന്നു പ്രഭാകരകൂറ്റിൽ കിഴിന്നിയാറെ (കീഴുന്നീർ മേനോക്കിയെ?) കൈ പിടിച്ചു “ഒള്ളൂർ, പൊലൂർ, തലകൊല്ലത്തൂർ, ചേളന്നൂർ എന്നിങ്ങിനെ ൪ മുക്കാൽവട്ടം ക്ഷേത്രത്തിങ്കൽ ദേവനേയും ദേവസ്വവും രക്ഷിച്ചു കിഴിന്നിയാർക്ക് സംബന്ധമുള്ള ഇല്ലങ്ങളും ഭവനങ്ങളും പരിപാലിച്ചു, ശേഷം ഒന്നിന്നു പാതിഓളം ഇടവാഴ്ചക്കൂറായി നടത്തി കൊള്ളൂ” എന്നു കല്പിച്ചു “ഏറനാട്ട് മേനോനെന്നു” തിരുനാവൊഴിഞ്ഞുമിരിയ്ക്കുന്നു.