കോഴിക്കോട്ടു മഹത്വം: 

 

മലയാളത്തിൽ കുന്നലകോനാതിരി രാജാവ് മഹാരാജാവ് എന്നു സിദ്ധാന്തം അന്നു തുടങ്ങി തെക്ക് വേണാടടികളും വടക്ക്‌ കോലത്തിരിരാജാവും ഇവർ ഒഴികെ ഉള്ള രാജാക്കന്മാരോട് അന്നന്നു ചെന്നു ഏല്ക്കും; എടവപാതി കഴിവോളം “എടവപാതി കഴിഞ്ഞാൽ വേരൻ പിലാക്കീഴ് കൂടി കൊട്ടിൽ കുറിച്ചു, ലോകർക്ക്‌ ശിലവിന്നും കൊടുത്തു, അച്ചനും ഇളയതും മുന്നടന്നു, പടകൂടുംപോൾ, ചോവരക്കൂറ്റിൽ എഴുതിയയച്ചെ ഏല്ക്കും. “മങ്ങാട്ടച്ചനു ചതിപ്പടയില്ല” എന്നതിന്റെ കാരണം കൂടിനിന്നുപോകിലും താഴ്ച ആകിലും കാണാം എന്നറിയിക്കും. “നേരുകൊണ്ടു ജയിച്ചു വർദ്ധിച്ചിരിക്കുന്നു” നെടിയിരിപ്പുസ്വരൂപം എന്നറിക.

പരദേശങ്ങളിലുള്ള രാജാക്കന്മാർ പുന്നാടൻ, മയിസൂരാൻ, മയിലൊമ്പൻ, ചടക്കരൻ, മുകിളൻ, മൂക്കുപറിയൻ, ഇക്കെറിയാൻ, മുളുക്കി, അമ്മാശി, കൊങ്ങൻ, പാണ്ടിയൻ, പാലെറിയാൻ, സേതുപതി, കാശി രാജാവു, പാർശാവു, ചോഴരാജാവു, പലിച്ചെയൻ, പരിന്തിരീസ്സു ഇങ്കിരീസ്സ് പറുങ്കി, ലന്താ, ദ്വീപാഴി, പുതുക്കരാജാവാദിയായുള്ളവരും പടയും പണ്ടു കടലൂടെയും കരയൂടെയും വന്ന്‌ എതിർക്കും. ഈ ഭൂമി അടക്കുവാൻ അവരെയും മടക്കി, മാറ്റാർ ഒരുത്തരും നേരെ നില്ലാതെയായി. ഈ ഭൂമിയിങ്കൽ ൧൮ വൈഷ്ണവങ്ങളും ൯൬ നഗരങ്ങളും തികവായുണ്ടല്ലൊ. അതിൽ കേളിമികച്ചതു കോഴിക്കോടു ഒരു കാലം താഴ്ചയും ഇല്ല, ഒരു കാലം അനർത്ഥവുമില്ല. “അതിന്റെ കാരണം: ചെമ്മങ്ങാട്ട ഔവ്വായി (ചെങ്ങൊട്ട അവയൻ) എന്ന ഒരു ചോനകൻ ശ്രീഭഗവതിയെ സേവിച്ചു, അവനുമായി തമ്മിൽ സമയം ചെയ്തു, പിറ്റെ നാൾ രാവിലെ കാന്തപറമ്പിൽ ആകട്ടെ എന്ന് പറഞ്ഞു അവിടെ കണ്ടില്ലയാകിൽ, ഉച്ച തിരിഞ്ഞാൽ നഗരത്തിൽ ആകട്ടെ എന്നു പറഞ്ഞു, പിന്നെ അവിടെ കണ്ടില്ല എന്നു വരികിൽ, മൂവന്തിനേരം മുക്കാടിയിലാകട്ടെ എന്നു പറഞ്ഞു, അവിടെ കണ്ടില്ലാഎന്നുവരികിൽ, എന്നെ കാണ്മോളം ൟ മൂന്നു സ്ഥാനത്തും പാർപ്പു എന്നു പറഞ്ഞു സമയം ചെയ്തു. അവനന്നു മരിച്ചു കളകയും ചെയ്തു. അതു കൊണ്ടു ഭഗവതിക്ക് അവിടെ നിന്നു ഒരു കാലം വാങ്ങിപ്പോയി കൂടുക ഇല്ല.” അന്നു തുടങ്ങി വീരാടപുരം പോലെ വേണ്ട പദാർഥങ്ങൾ ൟ പുരത്തിങ്കൽ ഉണ്ടായ്‌വന്നു, അനേകം വസ്തുക്കൾ വന്നു നിറഞ്ഞു തുടങ്ങി, പുരുഷാരവും നിറഞ്ഞു തുടങ്ങി “എത്രയും തേജസ്സോടുംകൂടിയ ഭഗവതിയെ ചോനകൻ കാണ്മാനുള്ള സംഗതി: “ബൗദ്ധന്മാർക്കത്രെ നെഞ്ഞിന്നുറപ്പുള്ളൂ” എന്നിട്ട്  തന്നെ ഇപ്രകാരം കല്പിച്ചതു.