“അരുളിച്ചെയ്തതു സത്യമിതൊന്നും
നിരൂപിയ്ക്കായ്കയുമില്ലടിയങ്ങൾ
കുരുസുതരാകിന നൂറ്റുവരെപ്പോ-
ലരുതൊരു സാഹസമെന്നൊരുപക്ഷം
നരപതി ധർമ്മജനനുജന്മാരും
പരിചൊടു വിപിനേ വാഴും കാലം
ഉരഗധ്വജനും സഹജന്മാരും
തരസാ തങ്ങടെ വിഭവം കാട്ടാൻ
പെരുകിന പടയും കുടയും തഴയും
കരിതുരഗങ്ങളുമെന്തൊരു ഘോഷം.
നിരുപമപൗരുഷമവിടെ ചെന്നാർ
നിരൂപിക്കാതൊരു നാണക്കേടഥ
വിരവൊടുകാട്ടിത്തലയും താഴ്ത്തി-
പ്പുരിപുക്കാരതു കേട്ടിട്ടില്ലേ?”

 

അരുളിച്ചെയ്താനുലകുടെ പെരുമാൾ:

 

“അതുമാത്രം ഞാൻ കേട്ടിട്ടില്ലാ
പെരുകിന കൗതുകമുണ്ടതുകേൾപ്പാൻ
പരിചൊടു തൽക്കഥ കഥനംചെയ്ക”

 

അരുളപ്പാടതു കേട്ടൊരു സചിവൻ
കരതളിർകൂപ്പിക്കഥനംചെയ്താൻ:

 

“എങ്കിലൊരുന്നാളുരഗദ്ധ്വജനും
ഹുംകൃതിയേറിന ശകുനിയുമുടനേ
പങ്കജലോചന പാദാംബുജമധു-
ഭൃംഗമതാകിന ധർമ്മാത്മജനെ
കള്ളച്ചൂതുകൾ കൊണ്ടുചതിച്ച-
ക്കള്ളന്മാരുടനടവിയിലാക്കി.
വെള്ളക്കുടയും, പടയും രാജ്യവു-
മുള്ളപദാർത്ഥമശേഷമടക്കി”