ആനന്ദഭൈരവി – ചെമ്പട

 

“കേട്ടാലും വീര! കേട്ടാലും !
കേട്ടാലും ദുരിതശാന്തി നമുക്കുണ്ടാകും
ഗുരുകടാക്ഷപരമഭാഗ്യമുള്ളവനൊരു
ദുരാധിവരികയില്ല മന്നവ ! (കേട്ടാലും)
കൗന്തേയന്മാർക്കു സന്തോഷം
കാന്താരേ വസിക്കുമ്പോഴും
സന്താപമവർക്കില്ലേതും
കനിവിയന്നമുനി ജനങ്ങളോടവ-
രനിശമേവഘനശമേനചേർന്നിതു
ദ്വൈതകാരണ്യേമേവുന്നു. (കേട്ടാലും)
കൈതവങ്ങളവരോടു
ചെയ്തതേതും ഫലിച്ചീല
കരുണയുള്ള നരകവൈരിതന്നുടെ
ചരണമുണ്ടുശരണമിന്നവർക്കിഹ. (കേട്ടാലും)
തീർത്ഥങ്ങൾതോറും പാർത്ഥന്മാർ
സാർത്ഥമാക്കി നാലാംപുരു-
ഷാർത്ഥമവരാത്ത മോദം
സരസിജാക്ഷചരിതസാർത്ഥകീർത്തന-
വിരതമായി ദുരിതമായതൊക്കവേ. (കേട്ടാലും)
കാടുകൾതന്നെ വീടുകൾ
തോടുകൾ, നദികൾ, നല്ല കോടുകൾ പലതുണ്ടു
അരുവിയാറുമരികെയുണ്ടു നല്ലൊരു
വരിയിൽ വേണ്ടുമരിയുമുണ്ടുകൊറ്റിനു. (കേട്ടാലും)
ജന്തുക്കളെല്ലാം ബന്ധുക്കൾ
അന്തിക്കുമുച്ചയ്ക്കും വന്നോ-
ർക്കത്താഴം പ്രാതലും നൽകും
അടവിവാസമടവുനന്നുനന്നൊരു
കടവുമില്ല തടവുമില്ലവർക്കിഹ. (കേട്ടാലും)
ഉത്സാഹംപൂണ്ടുമേവുന്നു
മത്സരംകൂടാത്തവർക്കു
വത്സരം പതിനൊന്നായി
വിരവിലിങ്ങുവരുവതിന്നു സംഗതി
വരുമവർക്കു കരുതി വാണുകൊള്ളുക. (കേട്ടാലും)”

ഓട്ടൻ വന്നു പറഞ്ഞൊരു വാക്കുകൾ
കേട്ടുകയർത്തുരചെയ്തു സുയോധനൻ.