“ഒട്ടുമകംപുറമില്ലാതുള്ളൊരു
യഷ്ടീ നില്ലു നിനക്കെന്തറിയാം ?
നിന്നോടവരുടെ ഗുണദോഷങ്ങളി-
ലൊന്നും ഞാനിഹ ചോദിച്ചീലാ.”

 

ഒന്നിനയച്ചാലക്കഥമാത്രം
വന്നുപറഞ്ഞീടുകിലതുപോരും.
പോടാ നിന്നുടെ ദുസ്സാമർത്ഥ്യം
കൂടാനമ്മൊടു കുടിലകഠോരാ!
പാടവമേറിന പാണ്ടുസുതന്മാ-
രോടിടകൂടി നടന്നാലും നീ.
നമ്മുടെ ചോർ നിന്നുന്നൊരു ദുഷ്ടനു
നമ്മുടെ വൈരികളിൽ ബഹുമാനം.
നമ്മുടെ ദോഷവുമവരുടെ ഗുണവും
വെണ്മയിലുരചെയ്തീടിനമൂഢ!
കാട്ടിൽചെന്നുടനവരൊടുകൂടി
കായ്കനിതിന്നു കിടന്നാലും നീ.
കൂട്ടക്കാരെക്കൂറില്ലാതൊരു
ചേട്ടക്കാരനൊരിടയില്ലേതും.
ചോറൊരിടത്തിൽ കൂറൊരിടത്തിൽ
വേറുതിരിച്ചു ഗ്രഹിപ്പാറായി.
ഏറിപ്പോം പറയുമ്പോളിക്കഴു-
വേറിക്കിട്ടു തൊഴിപ്പാൻ തോന്നും.
മാറ്റാരിൽക്കനിവേറേറമതുള്ളൊരു
കൂറ്റാരേക്കാൾ മാറ്റാർനല്ലൂ.
ഉപ്പുപിടിച്ച പദാർത്ഥത്തേക്കാൾ
ഉപ്പിനു പുളി കുറയും പറയുമ്പോൾ
അപ്രിയമായ് വരുമതുകൊണ്ടും ഭയ-
മിപ്പരിഷക്കു തരിച്ചില്ലറിവിൻ!

 

ഇക്കൂട്ടത്തിൽ പരിചയമുള്ളവ-
നക്കൂട്ടം ചിതമെന്നിഹതോന്നും
അക്കൂട്ടത്തിൽ ചെന്നിടപെട്ടാ-
ലിക്കൂട്ടം ചിതമെന്നും തോന്നും.
ദുഷ്ക്കൂറുള്ള മഹാപാപികൾ വ-
ന്നിക്കൂട്ടത്തിൽ നിറഞ്ഞു കഴിഞ്ഞു;
ഭോഷ്ക്കല്ലൊരുവനെ വിശ്വാസം പുന-
രിക്കാലത്തു നമുക്കില്ലേതും.
ഇജ്ജനമൊന്നിനിറങ്ങുന്നേരം
ദുർജ്ജനമതിനൊരു ദൂഷണമേശും.
സജ്ജനമെന്നതു പാരം കുറയും.
വജ്രമനസ്സുകളേറെസ്സഭയിൽ
ഇതു കൊള്ളാമെന്നൊരുവനുപക്ഷം,
അതുകൊള്ളാമെന്നപരനുപക്ഷം.
ഇതു രണ്ടും ചിതമല്ലെന്നും ചില-
മതമുണ്ടായ് വരുമങ്ങനെയുള്ളു.
കള്ളച്ചൂതുകൾ മാതുലനുണ്ടെ-
ന്നുള്ളതു ഞാനോ കേട്ടിട്ടില്ലാ.
കള്ളന്മാരുടെ വാർത്തകളെല്ലാം
കള്ളന്മാർക്കേ ബോധമതുള്ളു.
ഹേതുകഥിക്കാമന്തകതനയനു
ചൂതുകൾ പൊരുവാൻ വാസനയില്ലാ.
കൗതുകമെന്നതുപാരംതാനും
വാതുകൾ പറവാൻ കാരണമതുതാൻ.