ദുര്യോധനനുടെ വചനംകേട്ടഥ
വീര്യഗുണാംബുധികർണ്ണനുരത്താൻ:-

 

“ധൈര്യംപൂണ്ടുവസിച്ചരുളേണം
കാര്യംകൊണ്ടു വിഷാദിക്കേണ്ട.
നേർത്തുവരും പരിപന്ഥിജനങ്ങളുടെ
ധൂർത്തുകളൊന്നും നമ്മൊടുകൂടാ.
കൂർത്തശരാവലികൊണ്ടുനടനവരുടെ
മൂർത്തിപിളർപ്പാൻ ഞാനൊരുവൻ മതി.
മറുപക്ഷത്തു വരുന്ന ജനങ്ങളെ-
യറുതിപെടുപ്പാനെന്തിഹദണ്ഡം?
കുറുനരിലക്ഷം കൂടുകിലും ഒരു
ചെറുപുലിയോടുഫലിക്കില്ലേതും.
അറിവുള്ളവരിഹ നമ്മുടെ വിരുതുക-
ളറിയുമതിന്നൊരു സംശയമില്ല.
അറിവില്ലാത്തവർ ദൂഷണവാക്കുകൾ
പറയുന്നതിനൊരു സങ്കടമില്ലാ.
കണ്ടാലറിയാതുള്ളശംന്മാർ
കൊണ്ടാലറിയും കളിയല്ലരശാ.
വേണ്ടാത്തതിനു തുടങ്ങരുതാരും
വേണ്ടാസനമൊന്നെന്നൊടുകൂടാ.
ശുണ്ഠികടിച്ചുപടക്കുവരുന്നൊരു
ചണ്ടിപ്പരിഷകൾ മണ്ടിയൊളിക്കും.
ശണ്ഠതുടർന്നാലതിനുമൊരതിശയ-
മുണ്ടുനമുക്കതു ബോധിക്കേണം.
കുണ്ഠന്മാരിനി വന്നിഹനേർത്താൽ
ചെണ്ടക്കാരെന്നൊരു പേരുണ്ടാം.
പണ്ടേക്കാൾപല വിക്രമപൗരുഷ
മുണ്ടിപ്പോൾമമ കൗരവവീരാ!”