ശകുനിയുമപ്പോളുരചെയ്താൻ

 

“മരു-
മകനേ! മതിമതി ഭീതികളെല്ലാം.
പ്രകൃതിഗംഭീരന്മാർക്കും ഞാനൊരു
വികൃതിവരുത്തുന്നതിന്നു സമർത്ഥൻ.
പാർത്ഥന്മാരിനി വന്നാലുടനെ
തീർത്തുരചെയ്യാമില്ലവിവാദം
തീർത്ഥസ്നാനമൊരിരുപതുവർഷം
പാർത്ഥന്മാർക്കിനിയും കൽപിക്കാം.
പിന്നെവരുമ്പോൾ പിന്നെയുണ്ടാ-
മെന്നുടെ കൗശലമതിലുമൊരധികം.
ചേട്ടനുമനുജനുമനുജന്മാരും
ചേട്ടകളൈവരുമുള്ളൊരുകാലം.
കാട്ടിലിരിന്നു പിരിഞ്ഞീടേണം
നാട്ടിൽകേറാനിനിയെളുതല്ലാ.”

 

ഇങ്ങിനെ ശകുനിയുമുരചെയ്തപ്പോൾ
തിങ്ങിനമോദം മനസിജനിച്ചു
തുംഗമഹാഹങ്കാരം പൂണ്ടുഭു-
ജംഗദ്ധ്വജനഥപുനരുരചെയ്താൻ:-

 

“കാട്ടിലിരിക്കും പാർത്ഥന്മാർക്കിഹ
കാട്ടീടേണം നമ്മുടെ വിഭവം.
കൂട്ടിടേണം ബഹുപുരഷാരം
കേട്ടീടേണമിതെല്ലാജ്ജനവും
കൊട്ടീടേണം ഭേരീഡമരം
ഞെട്ടീടേണം ഭുവനമശേഷം
തട്ടീടേണമകമ്പടിവടിവൊടു
പൊട്ടീടേണം കുലഗിരികുഹരം.
ചട്ടകൾ തൊപ്പികളിട്ടുമുറുക്കി
ചട്ടറ്റീടിന വട്ടംകൂട്ടി
തട്ടിനടത്തിക്കൊട്ടിമുഴക്കി
പെട്ടികളും പല പെട്ടകവും ചില
കുട്ടകമെന്നിവ കെട്ടിയെടുപ്പി-
ച്ചൊട്ടകവും ചില പട്ടിക്കുതിരകൾ
പട്ടാണികൾ പല ചെട്ടികളും കോ
മട്ടികളും പല പട്ടന്മാരും.
വട്ടംകൂട്ടി വനത്തിനുപോവാ-
നൊട്ടുംതാമസമരുതിനി നമ്മുടെ
പുഷ്ടശ്രീഭരപൗരുഷമവരെ-
ക്കാട്ടുവതിന്നു നമുക്കുത്സാഹം.
നായന്മാരെ വരുത്തീടുവതിനു
പോയാലും ചിലർ വേഗമിദാനീം.
ആയുധവാഹനകോപ്പുകളെല്ലാ-
മായതുപോലെ വരുത്തീടേണം.
നാട്ടിലൊരുത്തനിതിന്നു വരാഞ്ഞാൽ
വീട്ടിൽ ചോദ്യം കല്പിക്കേണം.
കേട്ടവർ കേട്ടവർ കൂട്ടത്തോടെ
കോട്ടയിലെത്തിസ്സ്വരൂപിക്കേണം.
എങ്ങിനെ നമ്മുടെ ചന്ത്രക്കാരൻ?
ചങ്ങാതിക്കൊരുണർച്ചയുമില്ലാ.
അങ്ങാടിത്തെരുവിൽ ചെന്നരിയും
തേങ്ങാമുളകും വാഴക്കായും
നായന്മാർക്കിഹ ചോറുകൊടുപ്പാ-
നായതിനുള്ള പദാർത്ഥമശേഷം
വിരവൊടുകൊണ്ടുവരേണമതിന്നായ്
ഇരുനൂറുജനം പോയീടേണം
പുകയില വെറ്റില കഞ്ചാവും പല
വകയിൽ കള്ളു കറുപ്പും വേണം.
സകലപദാർത്ഥവുമിങ്ങു വരുത്തി
സ്സന്നാഹം പല കൂട്ടിടേണം.”