“ഇക്കഥയെല്ലാം മതി മതി നാമിനി
വെക്കം ചെന്നു മുഖം കാട്ടേണം.
നോക്കട നമ്മുടെ യജമാനന്മാർ
വക്കാണിക്കുമതോർത്തീടേണം.
രായും പകലും കല്പനകേൾക്കും
നായന്മാർക്കൊരു കാശുകൊടുപ്പാ-
നീയജമാനന്മാർക്കു മനസ്സി-
ല്ലായതുചൊന്നാൽ കുറ്റവുമുണ്ടാം.
ഇഷ്ടംചെന്നു പറഞ്ഞുമറിപ്പാൻ
ഒട്ടും മടിയില്ലാത്തസമർത്ഥനു
കിട്ടും പലകുറി പട്ടുംവളയും
വെട്ടുംകൂട്ടുമനിഷ്ടമുരത്താൽ.
പണമുള്ളവനെപ്പാട്ടിൽവരുത്തി-
ഗ്ഗുണദോഷങ്ങൾ പറഞ്ഞു പതുക്കെ
പണമെപ്പേരും കൈക്കലുമാക്കും
ക്ഷണമവനെത്തൻ വീട്ടിലുമാക്കും
അമ്മാമൻ കൃഷികൊണ്ടുനടന്ന-
ന്നുമ്മാനില്ലെന്നറിയുന്നീലാ.
നമ്മുടെ കാലത്തതിനും പിന്നെ
ജമ്മാന്തരമായ് ചെല്ലുന്നീലാ.
ഇപ്പോൾ നമ്മുടെ കണ്ടമെടുപ്പാൻ
കല്പനവന്നെന്നൊരുവഴികേട്ടു
കല്പനപറയുന്നാൾക്കൊരു കാശുകൊ-
ടുപ്പാനിണ്ടൊരു വകയില്ലിപ്പോൾ.
പണ്ടു പ്രവൃത്തിനടത്തിയ പരിഷകൾ
ഉണ്ടെന്നാലിതുവരികില്ലനിയാ
കണ്ടച്ചാരുടെ കണ്ടമെടുത്തതു
കണ്ടന്നീവരവുണ്ടെന്നോർത്തു.
കണ്ടംപോയതുകൊണ്ടു നമുക്കൊരു
കുണ്ടിതമില്ലിനിയുണ്ടാമൊരുനാൾ
കണ്ഠംപോയാലുണ്ടാകില്ലതു-
കൊണ്ടു കുറഞ്ഞൊന്നുണ്ടുവിഷാദം.
കണ്ടാലറിയാം കണ്ടവർ കൂടു-
ന്നുണ്ടിതിനേഷണി ചെണ്ടപിണപ്പാൻ.
ചണ്ടികൾ പലരുമുരുണ്ടുകരേറി-
ക്കൊണ്ടുമരിക്കുന്നുണ്ടിഹനാട്ടിൽ.”

 

ഇങ്ങനെ പല പല വാക്കുകൾ ഘോഷി-
ച്ചങ്ങിനെ വന്നിഹകൂടിഭടന്മാർ.
തിങ്ങിനപടയുടെ സംഖ്യഗണിപ്പാ-
നെങ്ങിനെ കുശലതമതിയാകുന്നു?
തോക്കുള്ളവർ പുനരൊക്കെച്ചെന്നു വെ-
ടിക്കോട്ടയ്ക്കൽ പാർക്കണമുടനെ
ആക്കംപൂണ്ടു വെടിക്കു മരുന്നുകൊ-
ടുക്കുന്നുണ്ടു തിടുക്കമനേകം
തിക്കും വലിയ തിരക്കും പലപല
വാക്കും ചിലരുടെ മുഷ്ക്കും ചുടുമിഴി-
നോക്കും വിരവൊടു വായ്ക്കും വികൃതിക-
ളാർക്കും പറവതിനാക്കം പോരാ.
ഇത്തരമൊരുദിശി ഘോഷം പലവിധ-
മെത്രയുമത്ഭുതമെന്നുരചെയ്യാം
ഹസ്തിരഥാദികൾ വസ്തുസമസ്തം
ഹസ്തിനപുരമതിലെത്തിനിറഞ്ഞു.
നായന്മാർക്കിലവെച്ചുതുടങ്ങി
ആയതുപറവാനവസരമില്ലാ
ആയിരമായിരമോരോകൊട്ടിലി-
ലായുധപാണികളിലവെപ്പിപ്പാൻ.
പന്തിനിരത്തിയിരുത്തുവതിന്നായ്
മന്ത്രികൾ പലരും കൂടിയിറങ്ങീ

 

ഉന്തിയലച്ചുപിടിച്ചുവലിച്ചൊരു-
പന്തിപരാക്രമമൊക്കെയെടുത്തു.