ജളനാംനിന്നുടെ കരളിലഹമ്മതി
കളവാൻ വിരവിലഹമ്മതിഭോഷാ
വളരെപ്പറവാൻ കുറവില്ലെന്നൊരു
വെളിവുണ്ടുള്ളിൽ നിനക്കതു വിഫലം.
പെണ്ണുങ്ങൾക്കൊരു ബഹുമാനത്തിനു
പൊണ്ണൻ പലവക ജല്പിക്കുന്നു
വിണ്ണവർ നാട്ടിലെ വിരുതുംകൊണ്ടിഹ
വന്നുപറഞ്ഞാലിവിഫലിയാ.
മറുനാട്ടീന്നൊരു വിരുതൻവന്നിഹ
തിറമൊടുനിന്നു ഫലിപ്പിക്കുന്നതു
കുറയുമതോർത്തുപറഞ്ഞീടുക നീ
കുറവുവരുത്തിയയക്കും ഞങ്ങൾ.
സംഗതികൂടാതുള്ളൊരു വാക്കുകൾ
നിങ്ങടെ നാട്ടിൽ തന്നേനല്ലു.
ഇങ്ങനെയുള്ളൊരു നല്ല സമക്ഷ-
ത്തെങ്ങും നിങ്ങടെ വിദ്യകളൊക്കാ.
പൊട്ടക്കുളമതു വിട്ടുതിരിച്ചാ
ലട്ടക്കൊരുഗതിയില്ലെന്നറിക-
യഷ്ഠികളേ ഭയമില്ല കുരയ്ക്കും-
പട്ടി കടിക്കില്ലെന്നു പ്രസിദ്ധം.
ഗന്ധർവ്വൻ നീയെങ്കിലുമിങ്ങനെ
ബന്ധം കൂടാതുരചെയ്തെന്നാൽ
ബന്ധുവിഹീനനതാകിന നിന്നെ
ബ്ബന്ധിച്ചീടുന്നുണ്ടിഹ ഞങ്ങൾ

 

പന്തണിമുലമാരാകുമിവർക്കൊരു
സന്താപത്തിനു സംഗതിയില്ലാ.
ചന്തമിയന്നൊരു പുരുഷൻമാർ പല-
ബന്ധുതചെയ്യാനിവിടെയുമുണ്ടാം.

 

അഞ്ചാറനുജന്മാരു നമുക്കു-
ണ്ടഞ്ചായുധനേക്കാൾ വിരുതന്മാർ
അഞ്ചാതവരൊടുകൂടിവസിക്കാം
കഞ്ജത്താർ മിഴിമാരെ വരുവിൻ.
കണ്ടകനാമിക്കണവൻ കേറി-
ശ്ശണ്ഠയിടുന്നതു ശങ്കിക്കേണ്ടാ.
ശുണ്ഠികടിച്ചാൽ ഫലമില്ലവനതു
കണ്ടൊരു കോണിലിരിക്കേയുള്ളു.
നടുമിറ്റത്തൊരു കുറ്റി തറച്ചൊരു
നെടുപാശംകൊണ്ടരയിൽമുറുക്കി
തടിയനെയതിനൊടു ബന്ധിക്കുന്നു-
ണ്ടുടനൊരു മൂത്ത കരുങ്ങതുപൊലെ.

 

വാടാ നിന്നുടെ വിരുതുകളെന്നൊടു
കൂടാ മൂഢാ ! കുടിലകുശീലാ !
പാടവമോടിഹ പടപൊരുതീടുക
നാടകമല്ലിതു വീരവിനോദം
കർണ്ണാ ! നീയിതു കേൾക്കുന്നീലേ
കർണ്ണാരുന്തുദമിവനുടെ വചനം ?
കർണ്ണാകൃഷ്ടമതാക്കുക ചാപം
കീർണ്ണമതാക്കണമിവനുട ഗാത്രം.