ഘോരശരങ്ങളെടുത്തുതൊടുത്തൊരു
മാരികണക്കിനെ വർഷിച്ചാലും
വടിവൊടുഖേചരഖേടൻതന്നുട-
ലടിമുടി പൊടിയാക്കീടുക കർണ്ണാ !
ദുശ്ശാസനനും ദുർമ്മുഖനും പുന-
രിശ്ശാസനമനുപാലിച്ചാലും !
വാശ്ശതുമെന്നൊരുപേക്ഷകണക്കി-
ലിശ്ശംനെക്കൊലചെയ്തേ പോവൂ.
നമ്മുടെനേരെ വരുന്നൊരുകൂട്ടം
നിർമ്മരിയാദം ജല്പിക്കുന്നൊരു
ദുർമ്മതിയാമിവനുള്ളിലിരിക്കുമ-
ഹമ്മതിയിന്നു ശമിപ്പിക്കേണം.
രണ്ടുശരങ്ങൾ കണക്കിനു കൊണ്ടാൽ
മണ്ടും വിരവൊടു മറുതലവീരൻ.
തൊണ്ടന്മാരിവർ പടയെന്നുള്ളൊരു
രണ്ടക്ഷരമതു കേട്ടിട്ടില്ല.
ശണ്ഠയിടാനല്ലാതൊരുവസ്തു
ചെണ്ടക്കാരൻ ഗ്രഹിച്ചിട്ടില്ലാ
ചണ്ടികൾ പറയുന്നതിനെക്കൂടെ
കൊണ്ടാടാൻ ചില മൂഢരുമുണ്ട്.

 

അടുക്കവിരവൊടുതടുക്ക ചിലർ ചെന്നു
പിടിക്കശരവരമെടുക്ക പരിചൊടു
കൊടുക്കയിവനുടെ മിടുക്കുകൊണ്ടുതന്നെ
നടക്കുമെന്ന രുചി മുടക്കുവതിനിന്നു.

 

മടിക്കരുതു ഗതി മുടക്കി മദഭര-
മടക്കി യുടനതി പടുക്കളൊരുവക
പടക്കു തുടരുക.
പൊടുക്കെന്നിവനുടെ മിടുക്കു ഫലിക്കാഞ്ഞു
നടക്കുമില്ലെന്നാകിലടുക്കുമതുകൊണ്ടു
നടുക്കമിനിക്കില്ല പടുക്കളിവരെല്ലാ-
മൊടുക്കം തൊറ്റുമണ്ടും.

 

ഇങ്ങനെയുള്ളൊരു ദുർഭാഷണമവർ
തങ്ങളിലങ്ങു പറഞ്ഞൊരുശേഷം
സംഗരമാശു തുടങ്ങി പ്രകടശ-
രങ്ങൾ ചൊരിഞ്ഞു മറിഞ്ഞിതു ഗഗനം
ചൊല്ലേറീടിന ഗന്ധർവ്വൻ നിജ-
വില്ലു വലിച്ചു ചെവിക്കിടചേർത്തു
നല്ല ശരങ്ങളുതിർത്തുതുടങ്ങി
നല്ലൊരു സമരമതെന്നേവേണ്ടു
ഊറ്റക്കാരവർ നൂറ്റുവരെല്ലാം
ഏറ്റംചാടിയടുത്തുതുടങ്ങി
കാറ്റുകൾ തടിക്കരപറ്റീടുമൊ-
രാറ്റിലെ വെള്ളത്തിരകൾകണക്കെ
കേറ്റം പാരമതാരംഭേ പുന-
രേറ്റം പേടിയുമുടനേകൂടി
തോറ്റു തിരിച്ചു തുടങ്ങി പതുക്കെ-
പ്പാറ്റകൾപോലെ പടജ്ജനമെല്ലാം.
മാറ്റലർ ബാണഗണങ്ങളുമുടനുട-
നേറ്റു മുറിഞ്ഞു മറിഞ്ഞഥവീണു.