ഏറ്റുതിരിപ്പാനെളുതല്ലാഞ്ഞാ-
രെറ്റം ഭൂമിയിൽ വീണുമുരുണ്ടും.
പേടികലർന്നൊരു നായന്മാര-
ങ്ങോടിച്ചെന്നു മരങ്ങടെമൂടിൽ
കൂടിക്കരിയിലകൊണ്ടു ശരീരം
മൂടിയൊളിച്ചു ശയിച്ചാരുടനേ
നായന്മാരുടനോടുന്നേര-
ത്തായുധമെല്ലാം വഴിയിൽ പോയി.
ആയതുപിന്നെയുമുണ്ടാക്കീടാം
കായം കിട്ടുകിലതു ബഹുലാഭം.
മലയുടെ ഗുഹയിൽ ചെന്നു കിടന്നാർ
ചിലരന്നേരം പ്രാണഭയത്താൽ
വലിയൊരു പുലി വന്നടിയുംകൂടി-
ത്തലയുംകൊണ്ടു തിരിച്ചാനപ്പോൾ.
കലയും മാനും വരുമൊരുമാർഗ്ഗേ
വലയും കെട്ടിക്കാളാന്മാർ
മലയിലൊളിച്ചിഹ പാർക്കുന്നേരം
വലയിൽപെട്ടതു കണ്ടൊരുവേടൻ
കലയെന്നോർത്തൊരു ബാണമയച്ചാൻ
തലയിൽകൊണ്ടു തറച്ചതുകണ്ടാ-
മലയൻവന്നിഹ നോക്കുഃന്നേരം.
കല്ലയല്ലിവനൊരു വലിയൊരു തടിയൻ
മലയാളത്തിലെ മാനുഷനൊരുവൻ
വലയീന്നിങ്ങു വലിച്ചു പതുക്കെ
തലയീന്നമ്പു പറിച്ചാൻ വേടൻ.

 

 

പേടിത്തൊണ്ടൻ മറ്റൊരു മാനുഷ-
നോടിപ്പോം വഴിയറിയാറാക്കി
കാടു തകർത്തൊരു വാരിക്കുഴിയിൽ
ചാടിയൊളിച്ചു കിടന്നാനപ്പോൾ.
ഉള്ളത്തിൽ ഭയമേറുകമൂലം
വെള്ളത്തിൽ ചിലർ ചാടിയൊളിച്ചു.
വള്ളിക്കെട്ടുകൾ തോറും ചെന്നതി-
നുള്ളിൽ പുക്കിതു പലജനമപ്പോൾ
മണ്ണിൽ പല പല കുഴിയാണ്ടാക്കി
പൊണ്ണൻമാർ ചിലരവിടെയൊളിച്ചു
കണ്ണുമടച്ചു പുതച്ചുകിടന്നൊരു-
വണ്ണമുറക്കവുമങ്ങു തുടങ്ങി.
കൊമ്പു കുഴൽക്കാർ ചെണ്ടക്കാരരു-
മമ്പുഭയപ്പെട്ടോടിനടന്നാർ.
കൊമ്പന്മാരുടെ കൊച്ചുമരത്തിൻ
കൊമ്പുതടഞ്ഞുടനമ്പതുഭിന്നം.

 

മദ്ദളമരയിലുറപ്പിച്ചീടിന
വിദ്വാനോടുകപാരംദണ്ഡം.
മദ്ദളമങ്ങൊരു കാട്ടിലെറിഞ്ഞി-
ട്ടദ്ദിക്കീന്നഥ ധാവതിചെയ്തു.
ഒരു ഭാഗത്തെത്തോലു പിളർന്നി-
ട്ടൊരുവൻ ചെണ്ടക്കകമേ പുക്കാൻ.
പെരുവഴി തന്നിലുരുണ്ടു തിരിച്ചാൻ
പെരുതായുള്ളൊരു ചെണ്ടക്കാരൻ