നാലഞ്ചല്ലൊരു നൂറുജളന്മാർ
നാടുമടിപ്പാൻ വന്നുപിറന്നു.
പന്തംകാട്ടി നടക്കുന്നവരുടെ
ദന്തംതല്ലിയുതിർപ്പാൻ നല്ലൊരു
ബന്ധംകാണാഞ്ഞങ്ങുവസിക്കും
ഗന്ധർവ്വന്മാർക്കിന്നു കണക്കിൽ
ബന്ധിപ്പാനൊരു സംഗതിവന്നതു
സന്ധിക്കാതവർ വിടുകയുമില്ലവ-
രെന്തെങ്കിലുമൊന്നാരംഭിച്ചാൽ
അന്തരമില്ലതു ചെയ്തേ നില്പൂ.

 

വിണ്ണവർ നാട്ടിലിരിക്കും വേശ്യ-
പ്പെണ്ണുങ്ങടെ നടുമുറ്റമടിപ്പാൻ
പൊണ്ണന്മാരിവർ കൊള്ളാമവരുടെ
പെണ്ണുങ്ങടെ വിടുപണി ചെയ്യിക്കാം.

 

കാളിപ്പെണ്ണു കുളിക്കുന്നേരം
താളിപതപ്പാനൊരുവൻ കൊള്ളാം.
നീലിപ്പെണ്ണിനു നിദ്രാസമയേ
കാലിണഞെക്കാനപരൻ കൊള്ളാം.

 

ഉർവ്വശിതന്റെ പടിക്കമെടുപ്പാൻ
ഉർവ്വിയിലുള്ളവരിൽ ചിലർ കൊള്ളാം.
അരുവയർമൗലി തിലോത്തമ തന്നുടെ
പുരമുറി തൂപ്പാനൊരുവൻ കൊള്ളാം.
സ്വർഗ്ഗസ്ത്രീകടെ വൃഷലികൾ വേലയെ-
ടുക്കേണ്ടുന്നതിനിവരെക്കൊള്ളാം.

 

പച്ചിലയുള്ളൊരു പദവിക്കാരുടെ
എച്ചിലെടുപ്പാനിവർ ചിലർ കൊള്ളാം.
ചന്ത്രക്കാരനു വെറ്റതെറുപ്പാൻ
ചന്തക്കാരിലൊരുവൻ കൊള്ളാം.
കുട്ടിപ്പട്ടന്മാരുടെ ചുമടുകൾ
കെട്ടിപ്പോറാനൊരുവൻ കൊള്ളാം.
കല്പകവൃക്ഷം കാപ്പാനുള്ളൊരു
കല്പനകേൾപ്പാനൊരുവൻ കൊള്ളാം.
ആമ്പടികൂടുന്നവരുടെ വീട്ടിൽ
തൂമ്പകിളപ്പാനും ചിലർ കൊള്ളാം.
ഗോക്കളെമേപ്പാനും ചിലർ കൊള്ളാം
ശ്വാക്കളെ നോക്കാനും ചിലർ കൊള്ളാം
കാക്കവരുമ്പോൾ വക്കാണിപ്പാ-
നാക്കണമെങ്കിലതിവരെക്കൊള്ളാം.
ഈവക വിടുപണി ചെയ്യിപ്പാനിഹ
ദേവകൾ ചൊല്ലാൻ ഗന്ധർവ്വന്മാർ
ഇവരെക്കെട്ടിക്കൊണ്ടുതിരിപ്പാ-
നവകാശമിതെന്നടിയനു തോന്നി.
മറ്റൊരു കാര്യക്ലേശം ചെയ്യാൻ
നൂറ്റിലൊരുത്തനുമില്ലിഹനൂനം.
മാറ്റികളെപ്പുനരെന്തിനു നാമിഹ
മാറ്റിക്കൊൾവാൻ പണിചെയ്യുന്നു.
കുരുടെച്ചാരുടെ മക്കളെയൊക്കെ
തെരുതെരെ മമ ഗദകൊണ്ടടികൂട്ടി
പരിചൊടു കൊന്നുമൂടിപ്പാനായി-
പ്പലകുറിയടിയൻ ഭാവിച്ചപ്പോൾ

 

 

അരുതരുതെന്നിഹ ജ്യേഷ്ഠൻ നമ്മൊടു
തിരുവുള്ളക്കേടായതുമൂലം
കുറ്റംവരുമെന്നൊർത്തുടനടിയൻ
മുറ്റുമടങ്ങിപ്പാർക്കുന്നിപ്പോൾ