കരിമ്പുതിന്മാൻ കരിവരനിപ്പോൾ
തരിമ്പുമോഹമതുണ്ടെന്നാകിൽ
തരംവരുത്താം പത്തുവെളുപ്പിനു
വരമ്പിനുള്ളിൽ ചെന്നാലവിടെ
കരിമ്പുകാണാമയതു തുമ്പി-
ക്കരത്തിലാക്കിത്തിന്നുമുടിപ്പാ-
നൊരുമ്പെടേണം നീയിഹഞാനു-
ണ്ടകമ്പടിക്കായ് മുന്നിൽ നടപ്പാൻ

 

ഇത്തരമുരചെയ്തീടിനകുറുനരി
മത്തഗജത്തെക്കൊണ്ടുവരുമ്പോൾ

 

പത്തമ്പതുദിവസത്തിനു ഭക്ഷണ-
മിത്തടിയന്റെ ശരീരം മതിയാ-
മിത്തൊഴിൽ നല്ലകണക്കിനുകൂടി.
കേളച്ചാരുടെ തടികൊണ്ടിന്നും
നാളേക്കും തടവില്ലഭുജിപ്പാൻ

 

 

എന്നു വിചാരിച്ചവനും തെളിവൊടു
ചെന്നൊരു ദിക്കിലൊളിച്ചഥ നിന്നാൻ.
വന്നുടനാന കരിമ്പുതകർത്തഥ
തിന്നുതുടർന്നൊരു സമയേകേളൻ
ചുട്ടുപഴുത്തൊരു ശരവും വില്ലും-
വട്ടം കൂട്ടിപ്പാതിരനേരം.
പുറ്റുമ്മേലൊരു കാലും വെച്ചഥ
തെറ്റെന്നക്കണവിട്ടൊരു നേരം
മസ്തകഭാഗേ ബാണംകൊണ്ടൊരു
മത്തകരീന്ദ്രൻ ചത്തുമറിഞ്ഞു.
വമ്പനതാകിന കേളച്ചാരെ
പാമ്പുകടിച്ചുടനവനും ചത്തു.
പത്തിപ്പുറമേവില്ലിൻമുനയതു
കുത്തുകയാലപ്പാമ്പും ചത്തു.
ഒക്കെച്ചത്തതു കണ്ടുപ്രസാദി-
ച്ചക്കുറുനരിയരികെച്ചെന്നുടനെ
അക്കുലവില്ലിൽ മുനമേലുള്ളൊരു
രക്തംചെന്നഥ നക്കുന്നേരം
പല്ലുകൾ തട്ടിമുറിഞ്ഞിതു ഞാണും.

 

 

വില്ലുനിവർന്നുടനവനുടെ വായിൽ
കൊണ്ടുകരേറിക്കുറുനരിഭോഷൻ
രണ്ടുപിളർന്നുടനവനും ചത്തു.
ഏഷണിയുള്ളവനങ്ങനെവരുമതു
ദോഷങ്ങളിലതിദോഷം നിയതം.
ഭോഷന്മാർക്കതു കാരണമിപ്പരി
വേഷണമിങ്ങനെ സംഗതിവന്നു
അഥപുനരഗ്രജനരുളിച്ചെയ്തു :

 

കഥകൾ പറഞ്ഞച കാലംപോയാൽ
രഥമതിലധുനായന്ത്രിതരാമവ-
രതിദൂരംഗതരായെന്നുംവരും
വിരയെപ്പോകവൃകോദരവീരാ !
ഹരിസുത ! നീയും കൂടെച്ചല്ലുക
ഇരുവരുമൊരുമിച്ചംബരചരരെ
പരിചൊടുചെന്നു ജയിച്ചും കൊണ്ടഥ
കുരുസുതശതവും വീണ്ടും കൊണ്ടിഹ
വരികതരിമ്പു വിചാരം വേണ്ടാ

 

ഗുരുശാസനമതു കേട്ടങ്ങിനുവരു-
മുരുതരവേഗം ചെന്നുവിളിച്ചു.