ശുകപുരമമരും പരമശിവൻ മമ
സുകവിത വരുവാൻ വരമരുളേണം.
തകഴിയിലമരും ഹരിഹരസുതനും
സകലഗുണങ്ങൾ നമുക്കു തരേണം.
നഗവരനന്ദിനിമാത്തുരമരും
ഭഗവതിസതതം കാത്തരുളേണം.
വിഗതകളങ്കം കവികളുരപ്പാൻ
മികവു നമുക്കു ലഭിപ്പിക്കേണം.
അംബരതടിനീ നിലയനിലീനമൊ-
രംബുജനയനം നയനാനന്ദം
കംബുകശാപരിശോഭിതമാകിന
ബിംബമെനിക്കവലംബനമേകും.
ഉലകുജയിച്ചു ജയശ്രീകൾക്കൊരു
കുലഗൃഹമാകിന കുവലയനയനൻ
ഉലകുടെ പെരുമാളവനീപതികുല-
തിലകമതാകിനമന്നരിൽ മന്നൻ
വലരിപുഡന്നിഭനം ബുധികാഞ്ചീ-
വലയിതമാകിനവസുധാചക്രം
കുലബലധനജനപൗരുഷശാലീ
നലമേവാണു വസിക്കുംകാലം
പാരിൽ ദ്രവ്യവിഭൂതിപെരുത്തു
ദാരിദ്ര്യംബത കേൾപ്പാനില്ല.
ചാരുസ്ത്രീ കുലപാലികമാരുടെ
ചാരിത്രത്തിനു ഭംഗവുമില്ല-
ദുർഹ്മദമില്ലാ, ദൂഷണമില്ലാ
ദുർമ്മുഖമുള്ള ജനങ്ങളുമില്ലാ,

 

കല്മഷമില്ലാ, കശ്മലരില്ലാ,
കർമ്മങ്ങൾക്കൊരു ബാധകളില്ലാ,
വഞ്ചനമില്ലാ, വൈരമതില്ലാ,
വാഞ്ഛിതമൊന്നുവരായ്കയുമില്ലാ,
ചഞ്ചലമില്ലാ, ചാപലമില്ലാ,
ചഞ്ചലമിഴിമാർക്കല്ലലുമില്ലാ,
നിന്ദകളില്ലാനിഷ്ഠൂരമില്ലാ,
നിന്നനിലക്കൊരിളക്കവുമില്ലാ,
മന്ദതയില്ലാ, മത്സരമില്ലാ,
മന്ദിരഭൂതി വിനാശമതില്ലാ,
ഭീഷണിയില്ലാ, ഭീതിയുമില്ലാ,
ഏഷണിയില്ലാ, എതിർപടയില്ലാ,
ഏഷണദോഷവിശേഷമതില്ലാ,
മോഷണമില്ലാ, മോഹവുമില്ലാ,
മോഷ്ടാവെന്നൊരു നാമവുമില്ലാ,
കുണ്ഠിതമില്ലാ, കുടിലതയില്ലാ,
കുണ്ഠഭുജാബലഭടജനമില്ലാ,
ശണ്ഠകളില്ലാ, ശഠതകളില്ലാ,
ചണ്ടികളാകിനമാനുഷരില്ലാ,
സങ്കടമില്ലാ, സംഭ്രമമില്ലാ,
സംഘവിരോധമൊരുത്തനുമില്ലാ,
സങ്കരമില്ലാ, സാഹസമില്ലാ,
സംഗരഭീതിപരാഭവമില്ലാ,