വ്യാകുലമില്ലാ, വ്യാധികളില്ലാ,
വ്യാകരണം പറയാത്തവരില്ലാ,
ലാഘവമില്ലാ, ലാലസമില്ലാ,
രാഘവസേവകരല്ലാതില്ലാ,
വിഷഭയമില്ലാ, വിഷമമതില്ലാ,
വിഷയഭ്രാന്തുപിടിച്ചവരില്ലാ.
പിഴകളുമില്ലാ, പീഡകളില്ലാ,
പിഴുകിപ്പോയ, ജനങ്ങളുമില്ലാ,
കണ്ടകനില്ലാ, കർക്കശനില്ലാ,
കണ്ടാലഴകില്ലാത്തവനില്ലാ,
കാതരനില്ലാ കപടമതില്ലാ,
കാതരമിഴിമാർക്കൊരു വിനയില്ലാ,
ധർമ്മപ്പെരുമാൾ പണ്ടു നടന്നൊരു
ധർമ്മത്തിന്നൊരു പിഴകൂടാതെ
തന്മകനതിലൊരു പത്തുമടങ്ങു സു –
ധർമ്മസമൃദ്ധി വരുത്തിവസിച്ചാൻ
നെല്ലും പണവും പാത്രങ്ങളുംമീവ-
യെല്ലാമനവധി വർദ്ധിച്ചതിനാൽ
ഇല്ലങ്ങളിലൊരു ദിക്കുമൊഴിഞ്ഞി
ട്ടില്ലെന്നായിതു വിപ്രൻമാർക്കും
വിത്തും നെല്ലും വാരിക്കോരി
പത്തായങ്ങൾ നിറച്ചൊരുശേഷം
പത്തായിരമിനിയുണ്ടതിനാലാ-
പത്തായെന്നു ഗൃഹസ്ഥനുഭാവം
പെരുവഴിപോക്കർക്കഷ്ടികൊടുപ്പാ-
നൊരുവനുമില്ലൊരു ദുർമ്മുഖലേശം

 

 

ഒരു നാഴിക പുലരുന്നതിൽമുമ്പേ
അരിയും കറിയും വെച്ചുളവാക്കി
പെരുവഴിപോക്കർ വരാഞ്ഞിട്ടവരുടെ
പെരുവഴിനോക്കിയിരിക്കും സരസൻ
അരമനതന്നിൽ വരും പഥികന്മാർക്കൊരു
വൈഷമ്യമൊരിക്കലുമില്ല
നിരൂപിക്കുമ്പോൾ കൊറ്റുകഴിക്കാ-
മൊരുകുറിയല്ലതു രാവും പകലും
കുറിയരിവെച്ചു വെളുത്തൊരു ചോറും
കറികളുമാജ്യം ദധിയുംകൂടി
നിറയെക്കൊറ്റുകഴിക്കും പരിഷകൾ.
കുറയല്ലമ്പതുലക്ഷം ദിനവും
പട്ടന്മാർക്കിഹ ചോറുകൊടുപ്പാ-
നൊട്ടല്ലാദരമുലകുടെ മന്നനു
വട്ടം പലവക പച്ചടി കിച്ചടി
ചട്ടറ്റീടിന ചാറുപരിപ്പും
വണ്ണൻപഴവും പപ്പടവും പല
കണ്ണൻപഴവും കറികളുനാലും
തിണ്ണം ദധിമധു പാലും ഗുളവുമി-
വണ്ണം പ്രാതലിനുള്ളൊരുഘോഷം.
അത്താഴത്തിനു കാച്ചിയ മോരും .
പുത്തൻമാങ്ങാ നാരങ്ങാക്കറി
മത്തങ്ങാക്കറി മറ്റും പലവക
നിത്യവുമിങ്ങനെ ഭോജനദാനം.